gulf

നാല് ദിവസത്തിനുള്ളില്‍ യുഎഇയിലേക്കുള്ള വിദേശ നിക്ഷേപം ഉയര്‍ന്നത് 667 ദശലക്ഷം ഡോളര്‍

By chandrika

August 29, 2020

ദുബൈ: കഴിഞ്ഞ തിങ്കളാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയില്‍ യുഎഇയിലെ വിദേശ നിക്ഷേപം 667 മില്യണ്‍ ഡോളറായി ഉയര്‍ന്നെന്ന് യുഎഇ വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. നാലു ദിവസത്തിനിടെ രേഖപ്പെടുത്തിയ മൊത്തം പണലഭ്യതയുടെ പകുതിയോളം (48.3 ശതമാനം)വരുമിത്.

അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ 1.25 ബില്യണ്‍ ദിര്‍ഹം വിദേശികള്‍ നിക്ഷേപമാണുണ്ടായത്. ഇത് മൊത്തം ഇടപാടുകളുടെ 43.7 ശതമാനം വരും. ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന്റെ മൊത്തം ഡീലുകളുടെ 53.1 ശതമാനവും വിദേശ നിക്ഷേപത്തില്‍ നിന്നാണ്. 1.2 ബില്ല്യണ്‍ ഫണ്ടാണ് ദുബൈയില്‍ വിദേശ നിക്ഷേപമായി എത്തിയതെന്ന് വാം പറഞ്ഞു.

കൊറോണ വൈറസ് മഹാമാരി വരുത്തിയ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ബാങ്കിംഗ് മേഖലയെ ലക്ഷ്യംവച്ചാണ് നിക്ഷേപകര്‍ അഭയം തേടുന്നത്. കോവിഡ് കാലത്ത് മറ്റ് വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാങ്കിംഗ് മേഖല ഉയര്‍ന്ന വാര്‍ഷിക ലാഭവിഹിതം നല്‍കുന്നതിനാലാണിത്.

ലോകത്തെ മുഴുവന്‍ ലോക്ക്ഡൗണിലാക്കിയ കോവിഡ് അഭൂതപൂര്‍വമായ ആഗോള സാമ്പത്തിക മാന്ദ്യത്തിനാണ് കാരണമാവുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാന്ദ്യത്തിനാവും ഇത് എത്തിപ്പെടുകയെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. എണ്ണ വിലയുടെ കുത്തനെയുള്ള ഇടിവിനും സ്വര്‍ണ്ണത്തിന്റെ വിലവര്‍ദ്ധനവിനും മാന്ദ്യം പ്രേരകമാവുന്നുണ്ട്.