മഹാരാഷ്ട്രയില്‍ ബിജെപിയുടെ ഔദ്യോഗിക വക്താവായിരുന്ന ആരതി അരുണ്‍ സതേയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതിനെതിരെ രൂക്ഷ വിമര്‍ശനം. 2025 ജൂലൈ 28ന് നടന്ന യോഗത്തിലാണ് തീരുമാനം. വിഷയത്തില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ നീതിയും നിഷ്പക്ഷതയും നിലനിര്‍ത്തണമെങ്കില്‍ അവരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം.
സുപ്രീംകോടതിയാണ് അജിത് ഭഗവന്ത്റാവു കഡേഹങ്കര്‍, ആരതി അരുണ്‍ സതേ എന്നിവരെ ബോംബെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് അംഗീകാരം നല്‍കിയത്. ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന വനിത അഭിഭാഷകരില്‍ ഒരാളാണ് ആരതി. ഭരണകക്ഷിക്ക് വേണ്ടി പൊതുവേദിയില്‍ വാദിക്കുന്ന ഒരാളെ ജഡ്ജിയായി നിയമിക്കുന്നത് ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരമാണെന്നും ഇത്തരം നിയമനങ്ങള്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും എംഎല്‍എ രോഹിത് പവാര്‍ പറഞ്ഞു.
അതേസമയം ബോംബെ ഹൈക്കോടതി ജഡ്ജിയുടെ നിയമനത്തില്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ നോട്ടിസ് നല്‍കി.