വെടിനിർത്തൽ പ്രഖ്യാപനങ്ങൾ നിലനിൽക്കെ തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. അറബ് സലിം, നബാത്തിഹ് അൽ-ഫൗഖ എന്നിവിടങ്ങളിലാണ് ഇസ്രായേൽ സേനയുടെ ക്രൂരമായ ആക്രമണമുണ്ടായത്.
ഞായറാഴ്ച പുലർച്ചെ ആരംഭിച്ച ആക്രമണങ്ങൾ നബാത്തിഹ്, അറബ് സലിം, നബാത്തിഹ് അൽ-ഫൗഖ, കഫാർ റെമാൻ തുടങ്ങിയ പ്രവിശ്യകളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ലെബനന്റെ ഔദ്യോഗിക ദേശീയ വാർത്താ ഏജൻസി (എൻഎൻഎ) റിപ്പോർട്ട് ചെയ്തു. അറബ് സലീമിൽ കെട്ടിടം ഒഴിയാൻ ഇസ്രായേൽ സൈന്യം അന്ത്യശാസനം നൽകിയതിന് പിന്നാലെയുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നബതിഹ് അൽ-ഫൗഖയിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
നബാതിയേഹ് നഗരത്തിലുണ്ടായ വ്യോമാക്രമണത്തിൽ ഒരു ലെബനീസ് പാർലമെന്റ് അംഗത്തിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ചരിത്രപ്രധാനമായ കെട്ടിടവും സമീപത്തെ നിരവധി വീടുകളും പൂർണ്ണമായി തകർന്നു. കഫാർ റെമാനിൽ അന്തരിച്ച മുൻ മേയറുടെ വീടും ആക്രമണത്തിൽ തകർന്നു. മുനിസിപ്പൽ പാർക്കുകൾ ഉൾപ്പെടെയുള്ള ജനവാസ മേഖലകൾ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
ഹിസ്ബുള്ള തങ്ങളുടെ സേനയ്ക്ക് നേരെ രണ്ട് ഡ്രോണുകൾ വിക്ഷേപിച്ചതിന് മറുപടിയായാണ് ഈ ആക്രമണങ്ങൾ എന്നാണ് ഇസ്രായേലിന്റെ വാദം. എന്നാൽ വെടിനിർത്തൽ കരാറുകൾ നിലനിൽക്കെ സിവിലിയൻ ലക്ഷ്യങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റങ്ങൾ ലെബനനിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തെക്കൻ ലെബനനിൽ 10 കിലോമീറ്ററോളം ആഴത്തിൽ ‘സുരക്ഷാ മേഖല’ തീർത്താണ് ഇസ്രായേൽ സൈന്യത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനം. ജൂണിൽ കരാറുകളിൽ ഒപ്പുവെച്ചെങ്കിലും തെക്കൻ ഗ്രാമങ്ങളിലും പട്ടണങ്ങളിലും വ്യോമാക്രമണങ്ങളും പീരങ്കി ഷെല്ലാക്രമണങ്ങളും നിരന്തരം തുടരുകയാണ്.