Local Sports

200 മീറ്ററില്‍ നാലു മീറ്റ് റെക്കോര്‍ഡുകള്‍; റെക്കോര്‍ഡ് പോരാട്ടം

By webdesk17

October 26, 2025

ഷഹബാസ് വെള്ളില തിരുവനന്തപുരം)

റെക്കോര്‍ഡുകള്‍ അട്ടിവെച്ച കൂനയിലേക്ക് വണ്ടി ഇടിച്ചു കറ്റിയ അവസ്ഥ. ഇന്നലെ വൈകുന്നേരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന 200 മീറ്ററില്‍ കുട്ടികള്‍ ത കര്‍ത്തെറിഞ്ഞത് നാലു മീറ്റ് റെക്കോര്‍ഡുകള്‍. ഒരേ മത്സരത്തില്‍ ഇത്രയേറെ റെക്കോര്‍ഡുകള്‍ പിറക്കുന്നത് അപൂര്‍വം. ജൂനിയര്‍ ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ആലപ്പുഴ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിന്റെ ടി.എം അതുല്‍ തന്റെ രണ്ടാം മത്സരത്തിലും സ്വര്‍ണവും റെക്കോര്‍ഡും സ്വന്തമാക്കി. 21.87 സെക്കന്റ് ആണ് സമയം. 2017 ല്‍ തിരുവനന്തപുര സായിയുടെ സി.അഭിനവ് സ്ഥാപിച്ച 22.28 സെക്കന്റ് എന്ന റെക്കോര്‍ഡാണ് അതുല്‍ മറികടന്നത്. 100 മീറ്ററിലും അതുല്‍ റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണം നേടിയിരുന്നു. ആലപ്പുഴയുടെ ശ്രീഹരി സി ബിനു വെള്ളിയും(22.09), പാലക്കാടിന്റെ സിനില്‍. എസ് വെങ്കലവും(22.14) നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ ജെ. നിവേദ് കൃഷ്ണ 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും സ്വര്‍ണമണിഞ്ഞു. ജി.എച്ച്.എസ്.എസ് ചിറ്റൂരിന്റെ സു വര്‍ണതാരമായി മാറിയ നിവേദ് 21.67 സെക്കന്റിനാണ് ഫിനിഷ് ചെയ്തത്. 2011-ല്‍ ജിജിയിന്‍ വിജയന്‍ നേടിയ 21.75 എന്ന മീറ്റ് റെക്കോര്‍ഡ് ഇനി പഴങ്കഥ. 100 മീറ്റരില്‍ ഒമ്പത് സെക്കന്റിനാണ് അതുലിന് റെക്കോര്‍ഡ് നഷ്ടമായത്.

സബ് ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാടിന്റെ ബിഇഎംഎച്ച്എസ് സ്‌കൂളിലെ എ ആന്‍വിക്കിയും റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞാണ് സ്വര്‍ണം നേടിയത്. ഈ മിറ്റിലെ രണ്ടാം സ്വര്‍ണമാണ് മീറ്റ് റെക്കോര്‍ഡോടെ ആന്‍വി കൈക്കലാക്കിയത്. 25.67 സെക്കന്റില്‍ ഓടിയാണ് റെക്കോര്‍ഡിട്ടത്. 1987ല്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ സിന്ദു മാത്യു സ്ഥാപിച്ച (26.30) റെക്കോര്‍ഡാണ് ആന്‍വി മറികടന്നത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് സെന്റ് ജോസഫ് എച്ച്.എസ് പുല്ലൂരാംപാറയുടെ ദേവന വി ബിജുവും ഇന്നലെ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംപിടിച്ചു. 24.96 സെക്കന്റില്‍ ഓടിയാണ് ദേവനന്ദ പുതിയ മീറ്റ് റെക്കോര്‍ഡ് എഴുതി ചേര്‍ത്തത്. 2017-ല്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ ഇ. ആന്‍സി സോ ജന്റെ(25.13) റെക്കോര്‍ഡാണ് ദേവനന്ദ മറികടന്നത്. നൂറ് മീറ്ററിലും ദേവനന്ദക്കായിരുന്നു സ്വര്‍ണം.