News
ഇന്ധനക്ഷാമം: ശ്രീലങ്കയില്‍ ബുധനാഴ്ചകളില്‍ പൊതുഅവധി
പ്രവൃത്തിദിനം നാല് ദിവസമായി ചുരുക്കി
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ രൂക്ഷമായ ഇന്ധനക്ഷാമം പരിഹരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് എല്ലാ ബുധനാഴ്ചയും പൊതുഅവധി പ്രഖ്യാപിച്ചു. ഇതോടെ ആഴ്ചയിലെ പ്രവൃത്തിദിനങ്ങള്‍ നാല് ദിവസമായി ചുരുങ്ങി. മാര്‍ച്ച് 18 മുതല്‍ എല്ലാ ബുധനാഴ്ചയും അവധിയായിരിക്കും. സ്കൂളുകള്‍, സര്‍വകലാശാലകള്‍, ജുഡീഷ്യറി എന്നിവയ്ക്കാണ് പ്രധാനമായും ഇത് ബാധകം.
അതേസമയം ആരോഗ്യസ്ഥാപനങ്ങള്‍, തുറമുഖങ്ങള്‍, ജലവിതരണം, കസ്റ്റംസ് തുടങ്ങിയ അവശ്യ സര്‍വീസുകളെ അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തില്‍ എണ്ണ വിതരണം തടസ്സപ്പെടുകയും വില ബാരലിന് 100 ഡോളറായി വര്‍ധിക്കുകയും ചെയ്തു. രാജ്യത്ത് ഇന്ധന റേഷനിംഗ് ഏര്‍പ്പെടുത്തുകയും പൂഴ്ത്തിവെപ്പ് തടയാന്‍ വില വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ഡോക്ടര്‍ വന്ദനാദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ മറ്റന്നാള്‍ വിധിക്കും. കേസില്‍ 70 ല്‍ അധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കിയിരുന്നു.
2023 മെയ് 10 ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോ.വന്ദന ദാസിനെ പ്രതി സന്ദീപ് കൊലപ്പെടുത്തിയത്. തര്‍ക്കത്തെ തുടര്‍ന്ന് കാലിന് പരിക്കേറ്റ കുടുവട്ടൂര്‍ സ്വദേശിയായ സന്ദീപിനെ ചികിത്സയ്ക്കാണ് പൂയപ്പള്ളി പൊലീസ് ആശുപത്രിയില്‍ എത്തിച്ചത്. പ്രകോപിതനായ സന്ദീപ് പരിശോധന മുറിയില്‍ ഉണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി ആക്രമണം തുടങ്ങുകയും പൊലീസുകാരെ അടക്കം ആക്രമിക്കുകയും ചെയ്തു. ഡോക്ടര്‍ വന്ദനാ ദാസിന് ഓടി രക്ഷപ്പെടാനായില്ല. കത്രിക കൊണ്ട് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സ്കൂള്‍ അധ്യാപകനായിരുന്നു സന്ദീപ്.
kerala
ഡോ. വന്ദന ദാസ് കൊലക്കേസ്: വിധി ഇന്ന്; ഉറ്റുനോക്കി കേരളം
ഏക പ്രതിയായ കുടവട്ടൂര്‍ സ്വദേശി സന്ദീപ് കുറ്റക്കാരനാണോ എന്ന് കോടതി ഇന്ന് പ്രഖ്യാപിക്കും.
കൊല്ലം: കേരളത്തെ നടുക്കിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസ് വധക്കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. മൂന്ന് വര്‍ഷത്തോളം നീണ്ട നിയമനടപടികള്‍ക്കും വിചാരണയ്ക്കും ശേഷമാണ് കേസില്‍ വിധി വരുന്നത്. ഏക പ്രതിയായ കുടവട്ടൂര്‍ സ്വദേശി സന്ദീപ് കുറ്റക്കാരനാണോ എന്ന് കോടതി ഇന്ന് പ്രഖ്യാപിക്കും.
2023 മെയ് 10-ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സര്ജന് ഡോ. വന്ദന ദാസ് ക്രൂരമായി കൊല്ലപ്പെട്ടത്. പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച സന്ദീപ്, ഡ്രസിങ് റൂമില്‍ വെച്ച് അക്രമാസക്തനാകുകയും അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 24 ദൃക്സാക്ഷികള്‍ ഉള്‍പ്പെടുന്നു. 207 രേഖകളും 22 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങളും പ്രോസിക്യൂഷന് തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാല്‍ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നെന്നാണ് പ്രതിയുടെ പ്രധാന വാദം. എന്നാല്‍, വൈദ്യപരിശോധനയില്‍ പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും കുറ്റകൃത്യം നടത്തുമ്പോള്‍ അയാള്‍ ബോധവാനായിരുന്നുവെന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലാണ് സര്‍ക്കാരിന് വേണ്ടി ഹാജരായത്.
News
ഗൾഫിലെ എണ്ണ കേന്ദ്രങ്ങളിലെ ആക്രമണം: പങ്കില്ലെന്ന് ഇറാൻ, ഉപയോഗിച്ച ഡ്രോണുകൾ തങ്ങളുടേത് അല്ലെന്ന് അംബാസഡർ
ആക്രമണത്തിന് പിന്നിൽ ഇറാനായിരുന്നെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
റിയാദ്: ഗൾഫ് മേഖലയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഇറാനിന് പങ്കില്ലെന്ന് സഊദി അറേബ്യയിലെ ഇറാൻ അംബാസഡർ അലി രിസാ ഇനായതി വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ഇറാനായിരുന്നെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സംഘർഷത്തിൽ അമേരിക്കയുടെയും ഇസ്റാഈലിന്റെയും സൈനിക കേന്ദ്രങ്ങളെയും താത്പര്യങ്ങളെയും മാത്രമാണ് ഇറാൻ ലക്ഷ്യം വെക്കുന്നതെന്ന് ഇനായതി വാർത്താ ഏജൻസിയോട് പറഞ്ഞു. ആക്രമണങ്ങളിൽ ഉപയോഗിച്ച ഡ്രോണുകൾ ഇറാന്റെ ‘ശാഹിദ്’ ഡ്രോണുകൾ അല്ലെന്നും, പകരം ‘ലൂക്കാസ്’ ഡ്രോണുകൾ ശത്രുക്കൾ ഉപയോഗിക്കുന്നതായി വ്യക്തമാക്കുന്ന സൈനിക അറിയിപ്പും അദ്ദേഹം പങ്കുവെച്ചു.
സഊദി അറേബ്യയുമായുള്ള ഇറാന്റെ ബന്ധം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും, സഊദി ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം തുടരുന്നുണ്ടെന്നും അംബാസഡർ പറഞ്ഞു. ഇറാനെ ആക്രമിക്കാൻ കര, നാവിക, വ്യോമ അതിർത്തികൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സഊദിയുടെ നിലപാടും ചർച്ചകളിൽ വിഷയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാഹ്യ ശക്തികളെ അമിതമായി ആശ്രയിക്കുന്നതാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി പശ്ചിമേഷ്യ നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇനായതി ആരോപിച്ചു. അമേരിക്കയും ഇസ്റാഈലും ആക്രമണങ്ങൾ അവസാനിപ്പിക്കുകയും ഭാവിയിൽ ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടാകില്ലെന്നതിന് അന്താരാഷ്ട്ര സുരക്ഷാ ഉറപ്പുകൾ നൽകുകയും ചെയ്താൽ മാത്രമേ നിലവിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം അവസാനത്തോടെ ഇറാനെതിരെ അമേരിക്കയും ഇസ്റാഈലും നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി സഊദി, ഖത്തർ, ബഹ്റൈൻ, ജോർദാൻ, ഇറാഖ്, യു.എ.ഇ എന്നിവിടങ്ങളിലുള്ള അമേരിക്കൻ, ഇസ്റാഈൽ സൈനിക കേന്ദ്രങ്ങൾക്കെതിരെ ഇറാൻ തിരിച്ചടി നടത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് ഉണ്ടായ തീപിടിത്തത്തിൽ സഊദിയിലെ റാസ് തനൂറ എണ്ണ ശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. യു.എ.ഇ അതിർത്തിയോട് ചേർന്നുള്ള ഷൈബ എണ്ണപ്പാടത്തും ആക്രമണ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരുടേതാണെന്ന് സഊദി പ്രതിരോധ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പശ്ചിമേഷ്യയിലെ ജനവാസ മേഖലകളെ ലക്ഷ്യമിടുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ അയൽരാജ്യങ്ങളുമായി ചേർന്ന് സംയുക്ത സമിതി രൂപീകരിക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, നിലവിലെ സംഘർഷത്തിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് യു.എ.ഇക്കാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സൈനിക താവളങ്ങൾക്കും എണ്ണ ശുദ്ധീകരണശാലകൾക്കും നേരെ വലിയ തോതിലുള്ള ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. തങ്ങൾക്ക് നേരിട്ട് താത്പര്യമില്ലാത്ത യുദ്ധത്തിലേക്ക് വലിച്ചിഴച്ചതിൽ മേഖലയിലെ രാജ്യങ്ങൾക്ക് അമേരിക്കയോട് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ശരിയായ മുന്നൊരുക്കങ്ങളില്ലാതെ തെറ്റായ സമയത്ത് അമേരിക്കൻ ഭരണകൂടം ഇടപെട്ടത് മേഖലയിലെ അവരുടെ സ്വാധീനം കുറയാൻ കാരണമായെന്ന് ഖത്തറിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റി പ്രൊഫസർ പോൾ മസ്ഗ്രേവ് പ്രതികരിച്ചു. ബോംബുകളുടെ വലിപ്പത്തിലല്ല, മറിച്ച് വേദന സഹിക്കാനുള്ള ശേഷിയിലൂന്നിയാണ് ഇറാന്റെ നിലവിലെ യുദ്ധതന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
-
News2 days agoകേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; വാർത്താ സമ്മേളനം തുടങ്ങി
-
News2 days agoപാലക്കാട് ജിഎസ്ടി എന്‍ഫോഴ്സ്മെന്റില്‍ വന്‍ അഴിച്ചുപണി; കൈക്കൂലി കേസിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
-
News1 day agoദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണാക്രമണം; സുരക്ഷാ കാരണങ്ങളാൽ വിമാനങ്ങൾ താൽക്കാലികമായി റദ്ദാക്കി
-
News1 day agoഒഡിഷയിലെ എസ്സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം; 10 രോഗികൾ മരിച്ചു, അഞ്ച് പേരുടെ നില ഗുരുതരം
-
editorial1 day agoകേരളം തിരഞ്ഞെടുപ്പ് ഗോദയിലേക്ക്
-
Food1 day agoരുചിയേറും ചിക്കന്‍ ചീസ് ഷാഹി റോള്‍
-
News1 day agoസ്വർണവില വീണ്ടും താഴേക്ക്; ആറാം ദിവസവും ഇടിവ്
-
News1 day agoഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനം: ആര്.എസ്.എസിനും റോയ്ക്കുമെതിരെ ഉപരോധം പരിഗണിക്കണമെന്ന് യു.എസ് പാനല്‍ ശുപാര്‍ശ

