തിരുവനന്തപുരം: ഗുണ്ടാത്തലവൻ മരട് അനീഷിനെ കോടതി റിമാൻഡ് ചെയ്തു. വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത കേസിലാണ് മുളവുകാട് പൊലീസ് അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് ഇയാളെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹണി ട്രാപ്പ് കേസിന്റെ അന്വേഷണത്തിനിടെയാണ് അനീഷിനെ പൊലീസ് പിടികൂടിയത്. തുടർന്ന് സെൻട്രൽ സ്റ്റേഷനിലെത്തിച്ച് മറ്റ് കേസുകളിൽ വാറന്റുകളുണ്ടോയെന്ന് പരിശോധിച്ചപ്പോഴാണ്, പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ 2005ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറന്റുള്ളതായി കണ്ടെത്തിയത്. ഇതോടെയാണ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
തമിഴ്‌നാട് പൊലീസ് അനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുമെന്ന് അറിയിച്ചു. കേരളത്തിൽ മാത്രം അൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ മരട് അനീഷ്, തമിഴ്‌നാട്ടിലും സ്വർണക്കവർച്ച ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.