ഗസ്സ: ഇസ്രാഈല്‍ സേനയുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ ദുരിതം വിതച്ച് ശീതകാല പേമാരി. കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും അഭയാര്‍ത്ഥി ക്യാമ്പുകളിലെ പതിനായിരക്കണക്കിന് കൂടാരങ്ങള്‍ വെള്ളത്തിനടിയിലായി. കൊടുംതണുപ്പിനെത്തുടര്‍ന്ന് ഈ മാസം മാത്രം ഗസ്സയില്‍ മൂന്ന് നവജാത ശിശുക്കളടക്കം 15 പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശരീരതാപനില അപകടകരമായി താഴുന്ന ഹൈപ്പോതെര്‍മിയ എന്ന അവസ്ഥ മൂലമാണ് മരണങ്ങള്‍ ഏറെയും സംഭവിച്ചിരിക്കുന്നത്.
കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ്, ദയ്‌റുല്‍ ബലാഹ് എന്നിവിടങ്ങളിലെ തമ്പുകള്‍ ചെളിയില്‍ കുതിര്‍ന്നു. തുണിയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുണ്ടാക്കിയ ഏകദേശം 42,000 കൂടാരങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ നശിച്ചു. ഭക്ഷണവും വസ്ത്രങ്ങളും കിടക്കകളും ചെളിവെള്ളത്തില്‍ മുങ്ങി. ഇസ്രാഈലിന്റെ ആക്രമണങ്ങളില്‍ കേടുപാട് സംഭവിച്ച പതിനേഴോളം കെട്ടിടങ്ങള്‍ മഴയില്‍ തകര്‍ന്നു വീണു. തമ്പുകളില്‍ ചെളിവെള്ളം കയറിയിരിക്കുകയാണ്. അപകടഭീഷണി നില നില്‍ക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് മാറിത്താമസിക്കാന്‍ സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പോകാന്‍ ഒരിടവുമില്ലാത്ത അവസ്ഥയിലാണ് ഫലസ്തീനികള്‍.
വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഗസ്സയിലേക്കുള്ള അവശ്യവസ്തുക്കളുടെ വരവ് ഇസ്രാഈല്‍ തടഞ്ഞുവെക്കുന്നത് ദുരിതം ഇരട്ടിയാക്കുന്നു. നിലവില്‍ മൂന്നു ലക്ഷത്തോളം പുതിയ കൂടാരങ്ങള്‍ ആവശ്യമാണെങ്കിലും വെറും 72,000 എണ്ണം മാത്രമാണ് ഇസ്രാഈല്‍ കടത്തിവിട്ടതെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി വ്യക്തമാക്കി. വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോറുകള്‍, മണല്‍ ചാക്കുകള്‍, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ എന്നിവ അതിര്‍ത്തിയില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.
‘രാത്രി ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. കൂടാരങ്ങള്‍ കാറ്റില്‍ പറന്നുപോയി. കുട്ടികള്‍ക്ക് ഒരു ഉണങ്ങിയ തുണി പോലുമില്ല.’- ഖാന്‍ യൂനിസിലെ ക്യാമ്പില്‍ കഴിയുന്ന മജ്ദോലിന്‍ താരാബീന്‍ അല്‍ ജസീറയുടെ പറഞ്ഞു. രണ്ടു വര്‍ഷത്തെ ഇസ്രാഈല്‍ ആക്ര മണത്തില്‍ 71,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിയൊച്ചകള്‍ താല്‍ക്കാലികമായി നിലച്ചപ്പോഴും തണുപ്പും പട്ടിണിയും ഫലസ്തീനികളെ വേട്ടയാടു കയാണ്. ഇസ്രാഈലിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഏറുന്നുണ്ടെങ്കിലും ഗസ്സയിലെ ജനതയുടെ മരവിച്ച രാത്രികള്‍ക്ക് എന്നാണ് അറുതിയുണ്ടാകുക എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.