gulf

ഐക്യവും സുരക്ഷയും ഉറപ്പ് വരുത്തും , വെല്ലുവിളികളെ ഒറ്റകെട്ടായി ചെറുക്കും – ജിസിസി ഉച്ചകോടി

By Test User

January 05, 2021

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : ഗൾഫ്, അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിൽ ഐക്യവും സ്ഥിരതയും സുരക്ഷയും നില നിർത്താനുള്ള ആഹ്വാനമടങ്ങുന്ന അൽ ഉല പ്രഖ്യാപനത്തിൽ ഒപ്പ് വെച്ചുകൊണ്ട് ജിസിസി ഉച്ചകോടിക്ക് ഉജ്ജ്വല സമാപനം. ഗൾഫ് പ്രതിസന്ധി മുതലെടുത്ത് ഗൂഢ ശക്തികൾ മേഖലയെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യം അനുവദിക്കരുതെന്നും ഒറ്റക്കെട്ടായ മുന്നേറ്റത്തിലൂടെ മേഖലയെ സംരക്ഷിക്കണമെന്നുമുള്ള പ്രഖ്യാപനത്തോടെയാണ് ചരിത്രമായ ഉച്ചകോടിക്ക് സമാപനമായത്. ഒരേ ചരിത്രവും സംസ്‌കാരവും പങ്കുവെക്കുന്ന സഹോദരങ്ങള്‍ തമ്മില്‍ മറക്കാനും പൊറുക്കാനുമാകാത്ത തര്‍ക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ലെന്ന സന്ദേശം ലോകത്തിന് നല്‍കികൊണ്ടാണ് അൽ ഉലയുടെ പൗരാണിക നഗരിയിൽ നിന്ന് ഗൾഫ് രാഷ്ട്ര തലവന്മാർ വിടവാങ്ങിയത്. ഖത്തർ ഉൾപ്പടെ ആറ് അംഗരാജ്യങ്ങളും ഒപ്പ് വെച്ച കരാറിൽ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുകയും ഒരുമിച്ചുള്ള പ്രയാണത്തിന് ദിശാബോധം നല്‍കുകയും ചെയ്യുന്ന മാർഗ നിർദേശങ്ങളാണുള്ളത് . ഗള്‍ഫ് പ്രതിസന്ധിയില്‍ ഉള്‍പ്പെട്ട ഈജിപ്തും കരാറിൽ ഒപ്പുവെച്ചു.ഏകീകൃതമായ നിലപാട് സ്വീകരിക്കുകയും പ്രതിസന്ധികൾക്ക് രാഷ്ട്രീയ പരിഹാരം കാണുകയും ഗൾഫ് മേഖല നേരിടുന്ന എല്ലാ വെല്ലുവിളികളെയും മറികടക്കുകയും ചെയ്യാൻ ഒരുമയോടെ മുന്നേറാനുള്ള പ്രതിജ്ഞയയുമായാണ് അൽ ഉല ഉച്ചകോടി സമാപിച്ചത് .

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് സഊദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയിലാണ് 41-ാമത് ഗള്‍ഫ് ഉച്ചകോടി ചേര്‍ന്നത്. അല്‍ഉല ഉച്ചകോടിക്ക് മണ്മറഞ്ഞ നേതാക്കളായ സുല്‍ത്താന്‍ ഖാബൂസ്, ശൈഖ് സ്വബാഹ് ഉച്ചകോടിയെന്ന് നാമകരണം ചെയ്യാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചതായി ഉദ്ഘാടന പ്രസംഗത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ പ്രയാണത്തിന് ദശകങ്ങളോളം സ്‌തുത്യർഹമായ സംഭാവനകള്‍ നൽകിയത് പരിഗണിച്ചാണ് നാമകരണം.

വെല്ലുവിളികളെ ഒറ്റകെട്ടായി നേരിടാനും ഇറാൻ ഉയർത്തുന്ന ഭീഷണിയെ ചെറുക്കാനും ജിസിസി രാജ്യങ്ങളുടെ കൂട്ടായ സഹകരണം അനിവാര്യമാണെന്ന് സഊദി കിരീടാവകാശി ആവശ്യപ്പെട്ടു . മേഖലയിലെ സമാധാനത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണി ചർച്ച ചെയ്യപ്പെടണം. ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈൽ പദ്ധതിയും വിനാശകരമായ ദൗത്യങ്ങളാണ്. ഗൾഫ് രാജ്യങ്ങളിൽ അസ്ഥിരതയും അശാന്തിയുമാണ് ഇറാന്റെ ലക്‌ഷ്യം. അതിനായി തീവ്രവാദ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇറാൻ ഭരണകൂടം ഒത്താശ നൽകുന്നു. മേഖലയുടെ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹത്തെയും ഒന്നിച്ചു നിർത്തണം. ഇത്തരം അട്ടിമറി പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർക്കെതിരെ ലോകരാജ്യങ്ങളുടെ പിന്തുണയും തേടണമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അഭിപ്രായപ്പെട്ടു.

ഖത്തർ ഉൾപ്പടെ ആറ് അംഗരാജ്യങ്ങളും ഒപ്പ് വെച്ച കരാറിൽ തര്‍ക്കങ്ങള്‍ക്ക് ഉടനടി പരിഹാരം കാണുകയും ഒരുമിച്ചുള്ള പ്രയാണത്തിന് ദിശാബോധം നല്‍കുകയും ചെയ്യുന്ന മാർഗ നിർദേശങ്ങളാണുള്ളത് . ഗള്‍ഫ് പ്രതിസന്ധിയില്‍ ഉള്‍പ്പെട്ട ഈജിപ്തും കരാറിൽ ഒപ്പുവെച്ചു. പ്രതിസന്ധികൾക്ക് രാഷ്ട്രീയ പരിഹാരം കാണുകയും ഗൾഫ് മേഖല നേരിടുന്ന എല്ലാ വെല്ലുവിളികളെയും മറികടക്കുകയും ചെയ്യാൻ ഒരുമയോടെ പ്രവർത്തിക്കുമെന്ന് ഖത്തർ അമീർ ശൈഖ് തമീം അടക്കമുള്ള ഗൾഫ് നേതാക്കൾ തങ്ങളുടെ പ്രസംഗങ്ങളിൽ വ്യക്തമാക്കി.