തിരുവല്ല: തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പെൺകുട്ടിക്ക് നേരെ അശ്ലീല പ്രയോഗം നടത്തിയെന്നാരോപിച്ച് ഉണ്ടായ സംഘർഷത്തിൽ യുവാവിന് തലയ്ക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ വീട്ടിൽ വിഷ്ണു (27)വിനാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പെൺകുട്ടിയോട് വിഷ്ണു അശ്ലീല ഭാഷയിൽ സംസാരിച്ചതായി ആരോപണമുണ്ട്. ഇതിനെ തുടർന്ന് പെൺകുട്ടി സുഹൃത്തായ യുവാവിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ യുവാവും വിഷ്ണുവും തമ്മിൽ ബസ് സ്റ്റാൻഡിന് പുറത്ത് വാക്കേറ്റമുണ്ടായി.
വാക്കേറ്റത്തിനിടയിൽ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന താഴ് അടങ്ങിയ ഇരുമ്പുചങ്ങല ഉപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തിനെ മർദിക്കാൻ വിഷ്ണു ശ്രമിച്ചതായാണ് വിവരം. ചങ്ങല പിടിച്ചെടുത്ത യുവാവ് അതേ ചങ്ങല ഉപയോഗിച്ച് വിഷ്ണുവിന്റെ തലയ്ക്ക് അടിച്ചതോടെ ഇടതു നെറ്റിയിൽ മുറിവേറ്റു.
സംഭവമറിഞ്ഞ് സമീപത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ സ്ഥലത്തെത്തിയെങ്കിലും, രക്തം വാർന്ന നിലയിലും വിഷ്ണു പെൺകുട്ടിയോടും സുഹൃത്തിനോടും ഭീഷണിയും അസഭ്യവർഷവും തുടർന്നതായി പറയുന്നു. ഇതോടെ സ്ഥലത്തെ ഓട്ടോ ഡ്രൈവർമാരടക്കമുള്ളവർ വിഷ്ണുവിനെതിരെ രംഗത്തെത്തി.
ട്രാഫിക് പൊലീസുകാരൻ വിവരം അറിയിച്ചതിനെ തുടർന്ന് തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു.