kerala

ആഗോള അയ്യപ്പ സംഗമം; സര്‍ക്കാരിന്റെ റോള്‍ എന്ത്? സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

By webdesk17

September 10, 2025

ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാറിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഇതില്‍ സര്‍ക്കാരിന്റെ റോള്‍ എന്താണെന്നും അയ്യപ്പന്റെ പേരില്‍ പണം പിരിക്കാന്‍ കഴിയുമോയെന്നും ഹൈക്കോടതി ചോദിച്ചു. സ്പോണ്‍സര്‍ഷിപ്പ് വഴി ലഭിക്കുന്ന തുക എങ്ങനെ ചെലവഴിക്കുമെന്നും കോടതി ചോദിച്ചു. പ്രത്യേക അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്നും കോടതി ആരാഞ്ഞു. ആഗോള അയ്യപ്പ സംഗമത്തില്‍ ആരെയൊക്കയാണ് ക്ഷണിക്കുന്നതെന്നും ഇവരെയൊക്ക എവിടെ താമസിപ്പിക്കുമെന്നും പണപ്പിരിവ് നടത്തിയാല്‍ ആ പണം എങ്ങനെ ഉപയോഗിക്കുമെന്നും ഹൈക്കോടതി ചോദിച്ചു.

ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹരജികള്‍ ഡിവിഷന്‍ ബഞ്ച് വിധി പറയാന്‍ മാറ്റി.

അയ്യപ്പ സംഗമം രാഷ്ട്രീയപ്രേരിതമാണെന്നും, ദേവസ്വം ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. 3000 പേരെ ക്ഷണിച്ചതിന്റെ മാനദണ്ഡം എന്താണെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി ചോദിച്ചു. ആളുകളില്‍ നിന്ന് പണം ശേഖരിച്ച് എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നും സംഭാവനകള്‍ എങ്ങനെ ചെലവഴിക്കുമെന്നതിലും കോടതി വ്യക്തത തേടി.

വിവിധ ഹരജികളില്‍ വാദം പൂര്‍ത്തിയായതോടെ ഹൈക്കോടതി ദേവസ്വം വിധി പറയാന്‍ മാറ്റി.

അയ്യപ്പനില്‍ വിശ്വസമില്ലാത്തവരാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്നായിരുന്നു ഹര്‍ജിക്കാരന്‍രെ വാദം. സനാധനധര്‍മത്തെ തുടച്ചുനീക്കണമെന്ന് ആഹ്വാനം ചെയ്തവരാണ് അയ്യപ്പസംഗമം നടത്തുന്നത് ദുരുദ്വേശത്തോടെയാണ്. മതസ്ഥാപനങ്ങളുടെ പരിസരത്ത് മതപരമല്ലാത്ത ഒരു പരിപാടികളും സംഘടിപ്പിക്കരുതെന്നാണ് നിയമം. അത് മറികടന്നാണ് അയ്യപ്പസംഗമം നടത്താനുള്ള തീരുമാനം. സ്പോണ്‍സര്‍ഷിപ്പ് അടക്കം ഏത് തരത്തിലും സ്വീകരിക്കുന്ന പണം മൂര്‍ത്തിയുടേതാണെന്നും അത് മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിരിക്കുന്നതെല്ലാം രാഷ്ട്രീയ നേതാക്കളെയാണെന്നും വ്രതമെടുത്ത് ആചാരങ്ങള്‍ പാലിക്കുന്നവരാണ് അയ്യപ്പന്‍മാരെന്നും അത്തരത്തിലുള്ള ഒരാള്‍ പോലും സംഗമത്തില്‍ പങ്കെടുക്കുന്നില്ലെന്നും പിന്നെ ഇതെങ്ങനെ അയ്യപ്പസംഗമമാകുമെന്നും ഹര്‍ജിക്കാരന്‍ ചോദിച്ചു.