News

ചാഞ്ചാട്ടം തുടർന്ന് സ്വർണ വില; പവന് 520 രൂപയുടെ വർധനവ്

By Manya

March 10, 2026

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 520 രൂപ കൂടി 1,19,080 രൂപയായി. 18 കാരറ്റ് സ്വർണം ഗ്രാമിന് 12,285 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ചില ജ്വല്ലറികളിൽ ഇത് ഗ്രാമിന് 12,230 രൂപയ്ക്കും ലഭ്യമാണ്. വെള്ളി വിലയും ഉയർന്ന് ഗ്രാമിന് അഞ്ച് രൂപ കൂടി 290 രൂപയായി.

ഇന്നത്തെ വിലയിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1.35 ലക്ഷം രൂപ വരെ ചെലവാകും. മൂന്നു ശതമാനം ജിഎസ്ടി, ഏകദേശം 10 ശതമാനം പണിക്കൂലി, ഹോൾമാർക്കിങ് ചാർജ് എന്നിവ ഉൾപ്പെടെയാണ് ഈ ചെലവ്. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലി മൂന്ന് ശതമാനം മുതൽ 30 ശതമാനം വരെയാണ് ഈടാക്കുന്നത്.

രാജ്യാന്തര വിപണിയിലും സ്വർണവില ഉയർന്ന നിലയിലാണ്. ഔൺസിന് ഏകദേശം 1.5 ശതമാനം വർധനയോടെ 5,162 ഡോളർ നിരക്കിലാണ് ഇപ്പോഴത്തെ വ്യാപാരം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയാണ് വിപണിയിലെ ട്രെൻഡിൽ മാറ്റമുണ്ടാക്കിയത്.

ഇറാനുമായി നടക്കുന്ന യുദ്ധം അവസാനത്തിലേക്കാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണ് നിക്ഷേപകരുടെ ശ്രദ്ധ നേടിയത്. ഇറാന്റെ നാവികസേനയും വ്യോമസേനയും വലിയ രീതിയിൽ തകർന്നുവെന്നും അവരുടെ ആശയവിനിമയ സംവിധാനങ്ങൾ നിലച്ചുവെന്നും ട്രംപ് പറഞ്ഞു. യുദ്ധം ഉടൻ അവസാനിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

അതേസമയം ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വലിയ ചാഞ്ചാട്ടവും വിപണിയെ സ്വാധീനിച്ചു. എണ്ണവില കുതിച്ചുയർന്നതിനെ തുടർന്ന് ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറാൻ ട്രംപിന് ഉപദേശം ലഭിച്ചതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. നവംബറിൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നീണ്ടുനിൽക്കുന്ന യുദ്ധം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും ഉയർന്നിട്ടുണ്ട്.

റഷ്യൻ ക്രൂഡ് ഓയിലിന് കൂടുതൽ ഇളവുകൾ നൽകാൻ അമേരിക്ക തയ്യാറാകുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ആഗോള വിപണിയിൽ കൂടുതൽ എണ്ണ എത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഇതിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതും ഡോളറിന്റെ വിനിമയ നിരക്ക് കുറയുന്നതും സ്വർണത്തിന് അനുകൂലമായി.

എന്നാൽ പശ്ചിമേഷ്യയിലെ എണ്ണ ഉൽപാദനം പഴയ നിലയിലേക്ക് എത്താൻ സമയം എടുക്കുമെന്ന വിലയിരുത്തലും നിലനിൽക്കുന്നു. ഇറാൻ നിലപാട് മാറ്റില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയരാനും ഡോളർ ശക്തമാകാനും സാധ്യതയുണ്ട്. അത്തരം സാഹചര്യത്തിൽ സ്വർണവിലയിൽ വീണ്ടും ഇടിവ് ഉണ്ടാകാമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു.