News
മാറ്റമില്ലാതെ സ്വര്‍ണവില
പവന് 1,12,960രൂപയില്‍ തുടരുന്നു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. വെള്ളിയാഴ്ച രാവിലെ പവന് 1040 രൂപ കുറഞ്ഞെങ്കിലും വൈകിട്ടോടെ 800 രൂപ കൂടി 1,12,960രൂപയില്‍ എത്തുകയായിരുന്നു. ഇതേ നിരക്കിലാണ് ശനിയാഴ്ചയും വില്‍പ്പന പുരോഗമിക്കുന്നത്. ഗ്രാമിന് 14,120 രൂപ എന്നതാണ് നിലവിലെ വില.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11,605 രൂപ, 14 കാരറ്റ് 9,035രൂപ, 9 കാരറ്റ് 5,825 രൂപ എന്നിങ്ങനെയാണ് വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്ഥിരത പുലര്‍ത്തുന്ന വെള്ളി ഇന്ന് ഗ്രാമിന് 260രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.05 ശതമാനം കൂടി 4,708.69 ഡോളറിലെത്തി. കഴിഞ്ഞ നാല് ആഴ്ചകളിലുണ്ടായ വലിയ വര്‍ധനയ്ക്കു പിന്നാലെ ഡോളര്‍ ശക്തിപ്രാപിച്ചതും മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയും ഈ ആഴ്ചയില്‍ വിലയില്‍ ചാഞ്ചാട്ടം സൃഷ്ടിച്ചിരിക്കുകയാണ്.
india
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു, മുഖം തിരിച്ച് മോദി സര്‍ക്കാര്‍
കുക്കി, തങ്കുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഗ്രാമത്തില്‍ നിരവധി വീടുകള്‍ക്ക് തീയിടുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെ പ്രദേശത്ത നിന്ന് സുരക്ഷാസേന രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഉഖ്രുല്‍ ജില്ലയില്‍ ഉണ്ടായ വ്യത്യസ്ത വെടിവെപ്പുകളില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ സൈനിക വേഷത്തിനു സമാനമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുക്കി, തങ്കുല്‍ നാഗ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഗ്രാമത്തില്‍ നിരവധി വീടുകള്‍ക്ക് തീയിടുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയോടെ പ്രദേശത്ത നിന്ന് സുരക്ഷാസേന രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.
വെള്ളിയാഴ്ച പുലര്‍ച്ചെ 5.30 ന് ഗ്രാമവാസികള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഉഖ്രുലിലെ മുള്ളം, ഷോങ്ഫാല്‍ എന്നിവിടങ്ങളിലെ കുക്കി ഗ്രാമങ്ങളില്‍ നാഗാ വിമതര്‍ ആക്രമണം നടത്തിയതായി കുക്കി സംഘടനകള്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അവര്‍ പറഞ്ഞു. അക്രമികള്‍ വെടിയുതിര്‍ക്കുകയും നിരവധി വീടുകള്‍ കത്തിക്കുകയും ചെയ്തതായും കുക്കി ഓര്ഗനൈസേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ട്രസ്റ്റ് (കോഹൂര്‍) ആരോപിച്ചു.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് തങ്കുല്‍ നാഗാ സംഘടനകള്‍ രംഗത്തെത്തി. ഉഖ്രുല്‍ ജില്ലയിലെ സിനകൈതൈക്ക് സമീപം വെള്ളിയാഴ്ച രാവിലെ 29 കാരനായ ഹോര്‍ഷോക്മി ജമാങ് എന്ന ഗ്രാമ വളണ്ടിയര്‍ കൊല്ലപ്പെട്ടതായി തങ്കുല്‍ നാഗ ലോങ് അറിയിച്ചു. പട്രോളിങ് നടത്തുകയായിരുന്ന തങ്ങളെ കുക്കി വിമതര്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം.
1992ല്‍ ആരംഭിച്ച് ആറ് വര്‍ഷത്തോളം നീണ്ടുനിന്ന കുക്കി-നാഗ സംഘര്‍ഷത്തില്‍ ആയിരത്തിലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു. 2023ന് ആരംഭിച്ച കുക്കി-മേയ്തേയ് കലാപത്തില്‍ ഇതുവരെ 260 ലധികം പേര് കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. എന്നാല്‍ പ്രദേശത്ത് കടുത്ത സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കൃത്യമായ ഇടപ്പെടല്‍ നടത്താന്‍ കേന്ദ്രം തയ്യാറാവുന്നില്ല. മണിപ്പൂരിന് നേരെ മുഖം തിരിക്കുന്ന നിലപാടുകളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്.
News
അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ഞങ്ങള്‍ ഇല്ല; നിലപാട് കടുപ്പിച്ച് ഇറാന്
അമേരിക്കന്‍ പ്രതിനിധികളുമായി നേരിട്ട് സംവദിക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച ഇറാന്, തങ്ങളുടെ നിലപാടുകള്‍ പാകിസ്താന് അധികൃതര്‍ക്ക് കൈമാറുകയും അവര്‍ വഴി അമേരിക്കയെ അറിയിക്കുകയുമാണ് ചെയ്യുന്നത്.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നിര്‍ണ്ണായക നീക്കങ്ങളുമായി ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനിലെത്തി. ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പം ഇസ്ലാമാബാദിലെത്തിയ അദ്ദേഹം, നിലവില്‍ തടസ്സപ്പെട്ടുനില്‍ക്കുന്ന നയതന്ത്ര ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് ഇറാന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രതിനിധികളുമായി നേരിട്ട് സംവദിക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച ഇറാന്, തങ്ങളുടെ നിലപാടുകള്‍ പാകിസ്താന് അധികൃതര്‍ക്ക് കൈമാറുകയും അവര്‍ വഴി അമേരിക്കയെ അറിയിക്കുകയുമാണ് ചെയ്യുന്നത്.
അതേസമയം, അമേരിക്കന്‍ സംഘത്തിന് നേതൃത്വം നല്കുന്ന പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മുതിര്‍ന്ന ഉപദേശകന് ജാരെദ് കുഷ്നറും ഇന്ന് പാകിസ്താനിലെത്തും. പാകിസ്താന് ഒരുക്കുന്ന സൗകര്യങ്ങളിലൂടെ പരോക്ഷമായെങ്കിലും ചര്‍ച്ചകള്‍ നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലീവിറ്റ് സ്ഥിരീകരിച്ചു.
സമാധാന ഉടമ്പടിക്കുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇരു രാജ്യങ്ങളും മുന്നോട്ടുവെക്കുന്ന കര്‍ശന ഉപാധികള്‍ ചര്‍ച്ചകളെ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കുക, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടസമില്ലാതെ ഉറപ്പാക്കുക എന്നിവയില്‍ ട്രംപ് ഭരണകൂടം ഉറച്ചുനില്‍ക്കുന്നു.
ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം നീക്കാതെ വിട്ടുവീഴ്ചകള്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്. കഴിഞ്ഞ തവണത്തെ ചര്‍ച്ചകളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാന്റെ ചര്‍ച്ചാ സംഘത്തെ നേരത്തെ നയിച്ചിരുന്ന മുഹമ്മദ് ബാഗര്‍ ഗാലിബാഫും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
പാകിസ്താന് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ അടുത്തിടെ ടെഹ്റാന് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്ലാമാബാദില് ഇത്തരമൊരു ഉന്നതതല ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയത്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളില്‍ പാകിസ്താന്റെ മധ്യസ്ഥത നിര്‍ണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
kerala
ഷഹദിന് പഠനച്ചെലവ്, നൗഷാദിന്റെ കുടുംബത്തിന് വീട്; ദുരന്തമുഖത്ത് താങ്ങായി പാണക്കാട്ടെ പ്രഖ്യാപനം
. ചികിത്സയില്‍ കഴിയുന്ന ഷഹദിന് മുഹമ്മദിന്റെ തുടര്‍ ചികിത്സ-പഠന ചെലവുകളും ബസ് ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിന്റെ ഭവന സ്വപ്നവും ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തു.
മലപ്പുറം: വാല്‍പ്പാറ ദുരന്തത്തില്‍ നാടിന്റെ കണ്ണീരുണങ്ങും മുമ്പെ പാണക്കാട് നിന്നുമൊരു നന്മയുള്ള പ്രഖ്യാപനം. ചികിത്സയില്‍ കഴിയുന്ന ഷഹദിന് മുഹമ്മദിന്റെ തുടര്‍ ചികിത്സ-പഠന ചെലവുകളും ബസ് ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിന്റെ ഭവന സ്വപ്നവും ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തു. ഇന്നലെ രാവിലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. സാദിഖലി തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം എ.പി അബ്ദുസമദ് ചെയര്‍മാനായ ട്രസ്റ്റാണ് നാടിന്റെ കണ്ണീരുണക്കുന്ന പ്രവര്‍ത്തനം ഏറ്റെടുത്തത്.
അപകടത്തില്‍ മരണപ്പെട്ട പാചകത്തൊഴിലാളി സാജിതയുടെ മകനാണ് ഷഹദിന്. അഞ്ച് വര്‍ഷം മുന്‍പ് കുട്ടിക്ക് പിതാവിനെയും നഷ്ടമായിരുന്നു. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയുടെ ചികിത്സക്ക് ആവശ്യമായ തുകയും ഭാവിയില്‍ വിദ്യാര്‍ഥിക്ക് ആവശ്യമായി വരുന്ന പഠനചെലവ് അടക്കം ട്രസ്റ്റ് ഏറ്റെടുത്തുവെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ ഇഷ്ടാനുസരണം എത്ര വേണമെങ്കിലും പഠിക്കാമെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചിട്ടുള്ളത്. സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയും മക്കളും താമസിക്കാന്‍ ഒരു ഭവനം നിര്‍മിച്ചുനല്‍കാമെന്നും ആനപ്പടിക്കല്‍ ചാരിറ്റിബിള്‍ ട്രസ്റ്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്.
അപകടം സംഭവിച്ച ഘട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രി ധനസഹായം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അത് പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ പ്രദേശവാസികള്‍ നിരാശയുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
കേരളത്തിലും പുറത്തും ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ട്രസ്റ്റിന്റെ തണല്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായാണ് കുട്ടിയുടെ ചെലവുകള്‍ ഏറ്റെടുക്കുന്നതെന്നും ചീഫ് അഡ്മിനിസ്ട്രേറ്റര്‍ പ്രൊഫ. മൂസ സ്വലാഹി പറഞ്ഞു. അച്ഛന്മാര് നഷ്ടപ്പെട്ട കുട്ടികളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, പഠനം, ചികിത്സ സഹായം നല്കുന്ന പദ്ധതിയാണ് തണല്‍ ഫോസ്റ്റര്‍ കെയര്‍ കേരളത്തിലെ 124 കുടുംബങ്ങളില്‍ നിന്നുള്ള 285 കുട്ടികള്‍ നിലവില്‍ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പാണക്കാട് ചേര്‍ന്ന യോഗത്തില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ, കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി സബാഹ്, പഞ്ചായത്ത് അംഗം അബ്ദുല്ലത്തീഫ് എന്നിവരും പങ്കെടുത്തു.
-
News3 days agoഏപ്രിൽ 22; നഷ്ടമാകുന്നത് ഭൂമി അല്ല, നമ്മുടെ നാളെ
-
india2 days agoതമിഴ്നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തില്‍
-
News2 days agoഅബുദാബിയില്‍ പുതിയ ടോള്‍ ഗേറ്റുകള്‍ അടുത്തമാസം 4ന് പ്രവര്‍ത്തനമാരംഭിക്കും
-
kerala2 days agoദേശാഭിമാനി ഞങ്ങളെ അപമാനിച്ചു; ദുരന്തബാധിതരില്‍ നിന്ന് മുസ്ലിം ലീഗ് പണം പിരിക്കുന്നു എന്ന ആക്ഷേപത്തിനെതിരെ ഗുണഭോക്താക്കള്‍
-
kerala2 days ago‘മനുഷ്യത്വം ജാതിമതങ്ങള്‍ക്കും അപ്പുറം’; ദുരിതക്കയത്തിലായ കുടുംബത്തിന് തണലായി സാദിഖലി തങ്ങളും കെ.എം.സി.സി.യും
-
kerala2 days agoകോഴിക്കോട് വന്‍ ലഹരിവേട്ട; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അടക്കം പിടിയില്‍
-
GULF2 days agoലുലു നിക്ഷേപകര്‍ക്ക് മികച്ച നേട്ടം; ലാഭവിഹിതമായി 1,627 കോടി
-
kerala2 days agoകേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം

