kerala

സ്വര്‍ണ്ണക്കൊള്ളക്കേസ്; അന്വേഷണം അട്ടിമറിക്കാന്‍ പിണറായി ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

By webdesk17

December 25, 2025

കണ്ണൂര്‍: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതികളെ മുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം നേതാക്കള്‍ ജയിലില്‍ കിടക്കുമ്പോഴാണ് മുഖ്യമന്ത്രി കോണ്‍ഗ്രസിനു നേരെ ആരോപിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  കേസ് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുയാണെന്നും രമേശ് പറഞ്ഞു.

‘കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണ്. അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘം ഇതിന് പിന്നിലുണ്ട്. അതുകൊണ്ടാണ് കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ എ പത്മകുമാറിന്റെയും വാസുവിന്റെയും പേരില്‍ പാര്‍ട്ടി നടപടി എടുക്കാത്തതില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല. മറച്ചുപിടിക്കാന്‍ ചിലതെല്ലാം ഉള്ളതുകൊണ്ടാണ് രണ്ടുപേരെയും പാര്‍ട്ടി സംരക്ഷിക്കുന്നത്. കൂടുതല്‍ ഉന്നതരുടെ പേര് അവര്‍ പുറത്തുപറയുമെന്ന പേടിയാണ് മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനും. സത്യം പുറത്തുവരണ’മെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പുരാവസ്തു കടത്ത് സംഘത്തിന്റെ ഇടപാട് അന്വേഷിക്കണം. പത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പടെയുള്ള കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലെ മുതലുകള്‍ മോഷണം പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്‍ വാസു ദേവസ്വം പ്രസിഡന്റായിരുന്ന കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിലെ പുരാവസ്തുക്കള്‍ മുഴുവന്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. അന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അതിനെ ഞാന്‍ എതിര്‍ത്തു. അന്ന് ഞാനത് എതിര്‍ത്തില്ലായിരുന്നെങ്കില്‍ ഇത് മുഴുവന്‍ അടിച്ചുമാറ്റിപോയേനെ. കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന അന്ന് തുടങ്ങിയതാണ് പുരാവസ്തുക്കളിലെ ഇവരുടെ കണ്ണുവെക്കല്‍. അതിന്റെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

‘സോണിയ ഗാന്ധിയുടെ അടുക്കല്‍ പോറ്റി എത്തണമെങ്കില്‍ അതിന് പിന്നില്‍ എന്താണ് ബന്ധമെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. അങ്ങനെയെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അടുക്കലെത്തി ചെവിയില്‍ പോറ്റി എന്തിന് സംസാരിച്ചു. അതിന്റെ അര്‍ത്ഥമെന്താണ്. സോണിയ ഗാന്ധിക്ക് പോറ്റി ആരാണെന്ന് തിരിച്ചറിഞ്ഞു കാണില്ല. സോണിയയുടെ അടുത്തേക്ക് പോറ്റിയെ കൊണ്ടുപോയവര്‍ക്ക് ഉത്തവാദിത്തം ഉണ്ട്. കൊണ്ടു പോയവര്‍ക്ക് അയാളെ കുറിച്ച് അറിയാതിരുന്നത് കൊണ്ടാകാം കൊണ്ടുപോയത്. മുഖ്യമന്ത്രി ഇത്തരം ബാലിശമായ കാര്യങ്ങള്‍ പറയരുത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പോലും അടുത്ത്നിന്ന് ചെവിയില്‍ സംസാരിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയോടാണ് പോറ്റി സംസാരിച്ച’തെന്നും രമേശ് ചെന്നിത്തല പറഞ്ഞു.