kerala

ഓണവിപണിയില്‍ പച്ചക്കറിവില കുതിച്ചുയരുമ്പോള്‍ 2016ന് ശേഷം വിലക്കയറ്റമില്ലെന്ന് എം. സ്വരാജ്

By ചന്ദ്രിക വെബ് ഡെസ്‌ക്‌

August 25, 2020

കൊച്ചി: 2016ന് ശേഷം സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് വിലകൂടിയിട്ടില്ലെന്നാണ് സിപിഎം നേതാവ് എം. സ്വരാജ് കഴിഞ്ഞ ദിവസം അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പറഞ്ഞത്. ഓണവിപണിയില്‍ പച്ചക്കറിയുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുമ്പോഴാണ് വില വര്‍ധന സംബന്ധിച്ച് സ്വരാജ് നിയമസഭയില്‍ പച്ചക്കള്ളം പറഞ്ഞത്.

കഴിഞ്ഞയാഴ്ച 24 രൂപയുണ്ടായിരുന്ന തക്കാളിയുടെ വില ഇപ്പോള്‍ 35 രൂപയാണ്. ഓണക്കാലമായതോടെ വിപണിയില്‍ തോന്നുംപടി വില കൂട്ടുകയാണ് മൊത്തവിതരണക്കാര്‍. കോവിഡ് മൂലം ഇതര സംസ്ഥാനത്ത് നിന്ന് പച്ചക്കറി വരാത്തതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. മധ്യകേരളത്തില്‍ തക്കാളിക്ക് 50 രൂപയാണ് വില. ബീന്‍സ്, പയര്‍, മത്തന്‍, കാബേജ്, സവാള, തുടങ്ങിയവയുടെ വിലയും ഉയരുകയാണ്.

വില വര്‍ധിക്കാത്ത കാലമെന്ന സ്വരാജിന്റെ വീരവാദത്തിനപ്പുറം യാഥാര്‍ത്ഥ്യം മറ്റൊന്നാണെന്നാണ് ഓണവിപണിയിലെ വില വര്‍ധന തെളിയിക്കുന്നത്. കോവിഡ് കാലത്ത് വന്‍ സാമ്പത്തിക ഞെരുക്കം നേരിടുന്ന സാധാരണക്കാര്‍ക്ക് ഇരുട്ടടിയാണ് ഓണവിപണിയിലെ വില വര്‍ധന. എന്നിട്ടും ഇടപെടാതെ നോക്കിനില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.