kerala

‘സർക്കാർ ബിജെപിയുമായി ചേർന്ന് വർഗീയ വൽക്കരണം നടത്തുന്നു’; പി.എം.ശ്രീ പദ്ധതിക്കെതിരെ പി വി അൻവർ

By webdesk14

October 25, 2025

പി.എം.ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടിയിൽ പ്രതികരിച്ച് പി വി അൻവർ. മുഖ്യമന്ത്രിയുടെ ഒറ്റ നിർദേശത്തെ തുടർന്നാണ് വിദ്യാഭ്യാസ മന്ത്രി ഈ തീരുമാനം എടുത്തതെന്ന് പി.വി. അൻവർ പറഞ്ഞു. ഇടത് സർക്കാരിൽ നിന്ന് ഇറങ്ങി വരാൻ ഉണ്ടായ ഓരോ കാരണവും അടിവരയിടുകയാണ്. ബിജെപിയുമായി ചേർന്ന് വർഗീയ വൽക്കരണമാണ് കേരളത്തിൽ നടക്കുന്നത്. ഒരു ബജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത 1500 കോടിക്കായി കേരളത്തിന്റെ മതേതരത്വം വിറ്റു. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രിയെ എന്തിന് കണ്ടുവെന്ന് അദ്ദേഹം ചോദിച്ചു. ഓഫീസിലല്ല മുഖ്യമന്ത്രി കണ്ടത് , സൽക്കാരമായി സ്വീകരിച്ച് വീട്ടിലാണ് കണ്ടതെന്നും പി.വി. അൻവർ ആരോപിച്ചു. ആർ.എസ്.എസുമായും ബിജെപിയുമായി പിണറായി സർക്കാർ നടത്തിവരുന്ന അധാർമികമായ ബന്ധം അടിവരയിടുന്നതാണ് പിഎം ശ്രീയിൽ ഒപ്പിട്ട നടപടിയെന്നും പി.വി. അൻവർ പ്രതികരിച്ചു.

സിപിഐ ശക്തമായ നിലപാട് സ്വീകരിച്ചു. ആ തീരുമാനത്തിന്റെ ആയുസ് എത്രയാണെന്ന് 27ന് അറിയാം. സിപിഐ മന്ത്രിമാർക്ക് വിവരം നൽകുന്നത് പത്രക്കാരാണ്. മന്ത്രിസഭയിൽ ചർച്ച ചെയ്തിട്ടില്ല. സിപിഐ നിലപാടിന് 72 മണിക്കൂർ മാത്രമാണോ, അതോ അവർ ശക്തമായി നിൽക്കുമോയെന്ന് നോക്കാമെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.

അതേസമയം, പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ചർച്ച നടത്താനാണ് ധാരണ. ചർച്ചയ്ക്ക് മുന്നോടിയായി മന്ത്രി വി. ശിവൻകുട്ടി ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണും. എം എൻ സ്മാരകത്തിൽ എത്തി ബിനോയ് വിശ്വത്തെ കാണാനാണ് തീരുമാനം.