Culture

പ്രിയങ്ക ഗാന്ധിയുടെയും വാട്‌സ്ആപ്പ് ചോര്‍ത്തി; പ്രതിഷേധവുമായി കോണ്‍ഗ്രസ്

By chandrika

November 03, 2019

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ വാട്‌സ്ആപ്പ് ചോര്‍ത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് വാട്‌സ് ആപ്പില്‍ നിന്ന് ലഭിച്ചതായും കോണ്‍ഗ്രസ് വ്യക്തമാക്കി. വാട്‌സാപ്പിലാണ് സന്ദേശം വന്നത്. ഇസ്ര്ായേലി ചാര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ മൗനം തുടരുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

മമത ബാനര്‍ജിയുടെയും പ്രഫുല്‍ പാട്ടേലിന്റെയും അടക്കം നിരവധി നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയതായി ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ എന്‍.എസ്ഒ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി വാട്‌സാപ്പ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന് മുമ്പ് മെയ് മാസത്തിലും ഇതുസംബന്ധിച്ച സൂചന നല്‍കിയിരുന്നതായാണ് വിവരം. ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.എസ്.ഒ എന്ന സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനം നിര്‍മ്മിച്ച പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് നിരവധി പേരുടെ വാട്‌സ് ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയത്. ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള സൈബ!ര്‍ ആക്രമണത്തിന് മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ഉള്‍പ്പെടെ 121 ഇന്ത്യക്കാര്‍ ഇരകളായി. പെഗാസസ് ആക്രമണത്തിന് വിധേയമായ ഫോണിന്റെ ക്യാമറ, മൈക്രോഫോണ്‍ ഉള്‍പ്പെടെയുള്ളവയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയറാണ് പെഗാസസ്.