kerala

ഗ്രീന്‍ഫീല്‍ഡ് ഹൈവേ: സ്ഥലവാസികള്‍ ഭൂരേഖകള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി; മൂല്യനിര്‍ണയം പാതി വഴിയില്‍

By webdesk14

April 30, 2023

മലപ്പുറം ജില്ലയിലൂടെ കടന്നു പോകുന്ന പാലക്കാട്- കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് സ്ഥലമേറ്റെടുപ്പ് നടത്തുന്നതിന്റെ ഭാഗമായുള്ള കെട്ടിടങ്ങള്‍ അടക്കമുള്ളവയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായില്ല. പാലക്കാട്, മണ്ണാര്‍ക്കാട് താലൂക്കുകളില്‍ 40 ശതമാനം കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാകാനുണ്ട്.

സ്ഥലമേറ്റെടുപ്പ് പ്രക്രിയയ്ക്ക് റവന്യു, പൊതുമരാമത്ത്, ദേശീയപാത അതോറിറ്റി എന്നിവ പ്രത്യേക വിഭാഗമായി ഒരു പോലെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ദേശീയപാത ലെയ്സണ്‍ ഓഫീസറും ചേര്‍ന്നാണ് ഓരോ പ്രദേശങ്ങളിലും നിര്‍മ്മിതികളുടെ മൂല്യനിര്‍ണയം നടത്തുന്നത്.

75 ശതമാനം വില്ലേജുകളിലും ബാക്കിവെച്ച പ്രക്രിയ ഈ മാസത്തോടെ പൂര്‍ത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ദേശീയപാത അതോറിറ്റി. നിര്‍മ്മിതികളുടെ മൂല്യനിര്‍ണയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമേ ജില്ലയിലെ ഭൂവുടമകള്‍ക്ക് നല്‍കാനുള്ള തുക ദേശീയപാത സ്ഥലമെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാരുടെ അക്കൗണ്ടിലെത്തൂ. തുടര്‍ന്നാണ് അതാതിടങ്ങളിലുള്ള സ്ഥലമുടമകളുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാര തുക കൈമാറുക.

പാത കടന്നുപോകുന്ന സ്ഥലവാസികള്‍ ഭൂരേഖകള്‍ സ്ഥലമേറ്റെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയ നഷ്ടപരിഹാരം ഭൂവുടമകള്‍ക്കെല്ലാം യഥാസമയം കൈമാറുമെന്ന് ദേശീയപാത സ്ഥലമേറ്റെടുപ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മേയ് ആദ്യം തന്നെ നഷ്ട പരിഹാരം ലഭിക്കും.

സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയുടെയും യഥാര്‍ത്ഥ ഉടമയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയും അംഗീകരിച്ച്‌ വിളംബരം ചെയ്ത നിബന്ധനകള്‍ക്ക് വിധേയമായി നഷ്ടപരിഹാരം നിര്‍ണയിക്കുന്നതിനാണ് മൂല്യനിര്‍ണയം നടത്തുന്നത്.