Culture

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം പാടില്ല, രാജസ്ഥാനില്‍ പുതിയ നിയമം

By chandrika

October 21, 2017

 

സര്‍ക്കാര്‍ ജീനക്കാര്‍ക്കെതിരായ അന്വേഷണവും കേസും തടയുന്ന ഓര്‍ഡിനന്‍സിന് പാസാക്കാന്‍ ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമസഭാ സാമാജികര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സമ്മതം കൂടാതെ ഇവര്‍ക്കെതിരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്നാണ് ഓര്‍ഡിനന്‍സ്. കേസ് അന്വേഷിക്കാന്‍ അനുമതി ലഭിക്കുന്നത് വരെ ആരോപണ വിധേയരുടെ പേര് വെളിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും വിലക്കുണ്ട്. വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഓര്‍ഡിനന്‍സ് പാസ്സാക്കുന്നത്.

ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന് നവംബര്‍ ഏഴിനാണ് ഭേദഗതി വരുത്തിയത്. ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പരാതികളാണ് നിയമത്തിന്റെ പരിധിയില്‍ വരിക. മുന്‍ ജീവനക്കാര്‍ക്കും നിയമത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഈ മാസം 23 നു തന്നെ നിയമസഭയില്‍ ഓര്‍ഡിനന്‍സ് പാസാക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. പൊതുജീവനക്കാര്‍ക്കെതിരായ പരാതി കോടതി കേള്‍ക്കണോ എന്നു തീരുമാനിക്കാന്‍ സര്‍ക്കാറിന് 60 ദിവസം ലഭിക്കും.

അതേസമയം, മജിസ്‌ട്രേറ്റിനോ, മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിക്കോ ജഡ്ജിയോ, പൊതുജീവനക്കാരനോ ആയിരുന്ന വ്യക്തിക്കെതിരെ അന്വേഷണം നടത്താന്‍ പാടില്ല എന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്.