ലണ്ടൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ആഴ്സനൽ എന്നിവർ ജയിച്ചപ്പോൾ ചെൽസി സമനിലയിൽ തളഞ്ഞു. ഗോൾ മെഷീൻ ഹെർലിങ് ഹാലണ്ടിന്റെ ഇരട്ടഗോളിന്റെ മികവിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ്ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.
മത്സരത്തിന്റെ 5-ാം, 69-ാം മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്റെ ഗോളുകൾ. 38-ാം മിനിറ്റിൽ ടിയാനി റൈൻഡേഴ്സ് ടീമിന്റെ മൂന്നാം ഗോൾ നേടി. ഈ ഗോളിനും വഴിയൊരുക്കിയത് ഹാലണ്ടായിരുന്നു. വിവിധ ചാമ്പ്യൻഷിപ്പുകളിലായി സിറ്റിയുടെ തുടർച്ചയായ ഏഴാം ജയമാണിത്.
ന്യൂകാസിലിന്റെ മൈതാനത്ത് രണ്ട് ഗോളിന് പിന്നിലായിരുന്ന ചെൽസി രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചെത്തി സമനില പിടിച്ചു. 4-ാം, 20-ാം മിനിറ്റുകളിൽ നിക്ക് വോൾട്ട്മേഡ് നേടിയ ഗോളുകളിലൂടെ ന്യൂകാസിൽ ലീഡ് നേടിയെങ്കിലും, 49-ാം മിനിറ്റിൽ റീസ് ജെയിംസും 66-ാം മിനിറ്റിൽ ജാവോ പെഡ്രോയും ഗോൾ കണ്ടെത്തി ചെൽസിയെ രക്ഷപ്പെടുത്തി.
എവർട്ടണിനെ അവരുടെ തട്ടകത്തിൽ ഒരു ഗോളിന് കീഴടക്കി ആഴ്സനൽ ഒന്നാം സ്ഥാനം നിലനിർത്തി. 27-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ വിക്ടർ ഗ്യോക്കെറസാണ് വിജയഗോൾ നേടിയത്. ഡെക്ലാൻ റൈസ് എടുത്ത കോർണർ എവർട്ടൺ പ്രതിരോധ താരം ജേക്ക് ഒബ്രിയന്റെ കൈയിൽ തട്ടിയതിനെ തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാമിനെ 2–1ന് തോൽപ്പിച്ച് ലിവർപൂൾ ജയം സ്വന്തമാക്കി. രണ്ടാം പകുതിയിൽ അലക്സാണ്ടർ ഐസക് (56), ഹ്യൂഗോ എകിടികെ (66) എന്നിവർ ലിവർപൂളിനായി വലകുലുക്കി. 83-ാം മിനിറ്റിൽ റിച്ചാർലിസൺ ടോട്ടൻഹാമിനായി ആശ്വാസ ഗോൾ നേടി.
33-ാം മിനിറ്റിൽ വെർജിൽ വാൻ ഡൈക്കിനെ ഗുരുതരമായി ഫൗൾ ചെയ്തതിന് സാവി സിമോൺസ് ചുവപ്പ് കാർഡ് കണ്ടതോടെ ടോട്ടൻഹാം ഒരു മണിക്കൂറോളം പത്തുപേരുമായാണ് കളിച്ചത്.
ലീഗിൽ 17 മത്സരങ്ങളിൽ നിന്ന് 39 പോയിന്റോടെ ആഴ്സനൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 37 പോയിന്റോടെ മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്. ഒരു മത്സരം കുറച്ച് കളിച്ച ആസ്റ്റൺ വില്ല 33 പോയിന്റോടെ മൂന്നാമതാണ്. 29 പോയിന്റ് വീതമുള്ള ചെൽസിയും ലിവർപൂളുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.