main stories

മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിന് പാകിസ്താനില്‍ പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷ

By Test User

November 19, 2020

ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദ്ദഅവ നേതാവുമായ ഹാഫിസ് സഈദിന് പാകിസ്താനില്‍ പത്തു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. രണ്ട് ഭീകര കേസുകളിലാണ് ഇദ്ദേഹത്തിന് ലാഹോറിലെ ഭീകര വിരുദ്ധ ശിക്ഷ വിധിച്ചത്.

ഫെബ്രുവരി മുതല്‍ ഭീകര സംഘടനകള്‍ക്ക് പണം നല്‍കിയ കേസില്‍ ഹാഫിസ് സഈദിയും ചില അനുയായികളും ജയിലിലാണ്. 11 വര്‍ഷത്തെ തടവാണ് ആ കേസില്‍ കോടതി വിധിച്ചിട്ടുള്ളത്.

കേസില്‍ ഹാഫിസിന് പുറമേ, അനുയായികളായ സഫര്‍ ഇഖ്ബാല്‍, യഹ്യ മുജാഹിദ് എന്നിവര്‍ക്കും പത്തു വര്‍ഷത്തെ തടവു വിധിച്ചിട്ടുണ്ട്. ബന്ധു അബ്ദുല്‍ റഹ്മാന്‍ അല്‍ മക്കിക്ക് ആറു വര്‍ഷത്തെ തടവും വിധിച്ചു.

166 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2008ലെ മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനാണ് ഹാഫിസ് സഈദ്. ഇയാളെ വിട്ടു നല്‍കണമെന്ന് ഇന്ത്യ പല തവണ അയല്‍രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു. യുഎന്‍ ഇദ്ദേഹത്തെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകര സംഘടനകള്‍ക്ക് പണം നല്‍കിയ കേസില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇയാള്‍ അറസ്റ്റിലായത്.