main stories

ഹാജിമാര്‍ ഇന്ന് അറഫയില്‍

By Manya

May 26, 2026

വിശ്വമാനവികതയുടെ വിമോചന വിളംബര സ്മരണയില്‍ അറഫാ മൈതാനം ഇന്ന് ശുഭ്ര സാഗരമാകും. ആത്മവിശുദ്ധിയുടെ തൂവെള്ളയണിഞ്ഞ് ജീവിത വിജയത്തിനായി നാഥനു മുന്നില്‍ കരളുരുകി പ്രാര്‍ത്ഥനകളില്‍ മുഴുകും. മണ്ണും വിണ്ണും പ്രകൃതിപോലും പ്രാര്‍ത്ഥനാ മന്ത്രങ്ങളാല്‍ നിശ്ചലമാകുന്ന പുണ്യനിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ വിശ്വാസി ലക്ഷങ്ങള്‍ മിനയിലെ കൂടാരനഗരിയില്‍ നിന്നും അറഫാ മൈതാനിയിലേക്ക് ഇരമ്പിയെത്തും. ‘ലബ്ബൈക്’ മന്ത്രങ്ങളുടെ കാന്തികവലയത്തില്‍ അറഫ ഇന്ന് പകല്‍ ശുഭ്ര സാഗരം തീര്‍ക്കും. സമത്വത്തിന്റെയും സമാധാനത്തിന്റെയും ഉദാത്തമായ വിളംബരഭൂമിയായി അറഫ മാറും. ജീവിത യാത്രയില്‍ നഷ്ടപ്പെട്ടുപോയ ആത്മീയ വെളിച്ചം വീണ്ടെടുക്കാനുള്ള സുവര്‍ണാവസരം തീര്‍ത്ഥാടകര്‍ക്ക് പുനര്‍ജന്മത്തിന്റെ നിമിഷങ്ങളാകും.

കണ്ണുകളില്‍ പശ്ചാത്താപത്തിന്റെ കണ്ണീരും അധരങ്ങളില്‍ നാഥനോടുള്ള തേട്ടത്തിന്റെ വിറയലും ഹൃദയങ്ങളില്‍ പ്രതീക്ഷയുടെ വെളിച്ചവുമായി തീര്‍ത്ഥാടകര്‍ ജബലുറഹ്‌മയുടെ ഓരത്ത് പ്രപഞ്ചനാഥന്റെ കാരുണ്യത്തിനായി വാനിലേക്ക് കരങ്ങളുയര്‍ത്തും. കാലവും ദേശവും ഭാഷയും മറന്ന് മനുഷ്യന്‍ കേവലം മനുഷ്യനായി മാത്രം ദൈവസമക്ഷം നില്‍ക്കുന്ന അപൂര്‍വ നിമിഷങ്ങള്‍ക്ക് വിശ്വ സാഹോദര്യത്തിന്റെ മണ്ണ് വീണ്ടും സാക്ഷിയാകും. സഹിക്കാനും ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും വിശ്വാസിയെ പ്രാപ്തമാക്കി പരമമായ വിനയത്തിന്റെ വേഷത്തില്‍ ഉടമയുടെ പാപമോചനം തേടുന്നവര്‍ വലിയവനെന്നോ ചെറിയവനെന്നോ മുതലാളിയെന്ന തൊഴിലാളിയെന്നോ അറബിയെന്നോ അനറബിയെന്നോ വെളുത്തവനെന്നോ കറുത്തവനെന്നോ വിത്യാസമില്ലാതെ ഒരുമിച്ചു ചേരുന്ന അനര്‍ഘ നിമിഷങ്ങള്‍ക്കാണ് അറഫ സാക്ഷിയാവുക.

വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തില്‍ ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നെത്തിയ പതിനെട്ട് ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഒത്തുചേരുക. ഇന്നലെ തമ്പുകളുടെ നഗരിയായ മിനായില്‍ രാപാര്‍ത്ത ഹാജിമാര്‍ ഇന്ന് ളുഹര്‍ നിസ്‌കാരത്തിന് മുമ്പായി തന്നെ അറഫാ മൈതാനിയിലെത്തും. മശാഇര്‍ ട്രെയിനുകളിലും മുതവ്വിഫിന്റെ വാഹനങ്ങളിലുമാണ് മിനായില്‍ നിന്ന് പതിനാലു കിലോമീറ്റര്‍ ദൂരമുള്ള അറഫയിലേക്കെത്താന്‍ ഹാജിമാര്‍ ആശ്രയിക്കുന്നത്. കൂടാതെ കാല്‍നടയായും തീര്‍ത്ഥാടകര്‍ അറഫയിലേക്ക് സഞ്ചരിക്കുന്നുണ്ട്. പുണ്യ കര്‍മ്മം പൂര്‍ണ ചൈതന്യത്തോടെ ചെയ്തു തീര്‍ക്കാനുള്ള അതിവിപുലമായ സൗകര്യങ്ങളാണ് സഊദി ഭരണകൂടം ഒരുക്കിയിട്ടുള്ളത്.

അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. മസ്ജിദുന്നബവിയിലെ ഇമാമും മുതിര്‍ന്ന പണ്ഡിതനുമായ ശൈഖ് ഡോ. അലി ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഹുദൈഫി അറഫ പ്രഭാഷണം നടത്തും. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നമസ്‌കരിക്കും. പാപമോചന പ്രാര്‍ഥനകളും ദിക്‌റുകളും ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും. പിന്നീട് മുസ്ദലിഫയിലെത്തി രാപാര്‍ക്കും. മുസ്ദലിഫയില്‍ എത്തിയ ശേഷമാണ് ഹാജിമാര്‍ മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കുക. ബുധനാഴ്ച്ച രാവിലെ മിനയിലെത്തി ജംറകളില്‍ കല്ലെറിയല്‍ ചടങ്ങ് ആരംഭിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര്‍ മിനയില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്‌യും നിര്‍വഹിക്കുകയും ചെയ്യും.