Culture

ഹജ്ജ്, ഉംറ: ഒരിക്കല്‍ നിര്‍വഹിച്ചവര്‍ 2000 റിയാല്‍ അധികം നല്‍കണം

By chandrika

May 18, 2018

കൊണ്ടോട്ടി: ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ മുമ്പ് ഹജ്ജ് കര്‍മമോ ഉംറയോ ചെയ്തവരാണെങ്കില്‍ 2000 റിയാല്‍ അധികം നല്‍കണമെന്ന സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ പുതിയ നിയമം ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഇരുട്ടടിയാവുന്നു. മുന്‍ കാലങ്ങളില്‍ ഉംറ നിര്‍വഹിച്ചവര്‍ക്ക് ഇത് പ്രശ്‌നമില്ലായിരുന്നു. പിന്നീട് 5 വര്‍ഷത്തിനുള്ളില്‍ ചെയ്തവര്‍ക്ക് എന്ന രീതിയില്‍ കാലാവധി നിശ്ചയിച്ചു. ഈ വര്‍ഷം കേന്ദ്ര ഹജ്ജ് കമ്മറ്റി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹജ്ജോ, ഉംറയോ ചെയ്തവരാണങ്കില്‍ 2000 റിയാല്‍ അടക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ തീര്‍ത്ഥാടനത്തിന് പോയവര്‍ 2000 റിയാല്‍ അടക്കണമെന്നാണ് സഊദി ഹജ്ജ് മന്ത്രാലയം നിര്‍ ദ്ദേശിക്കുന്നത്. ഒരു തവണ മാത്രമേ ഹജ്ജിനും ഉംറക്കും സൗജന്യ വിസ അനുവദിക്കൂവെന്നാണ് സൗദിയുടെ പുതിയ തീരുമാനം. വീണ്ടും അപേക്ഷിക്കുന്നവര്‍ 2000 റിയാല്‍ അടവാക്കണം. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ അവസരം ലഭിച്ചവരില്‍ ഒട്ടേറെ പേര്‍ നേരത്തെ ഉംറ നിര്‍വ്വഹി ച്ചവരാണ്. ഇത് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയതിനാല്‍ ഹജ്ജിന് വിസ അടിക്കുമ്പോള്‍ തന്നെ 2000 റിയാല്‍ അടക്കാന്‍ സഊദി ഹജ്ജ് മന്ത്രാലയം അതാത് രാജ്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍ കുകയാണ്. ഇത്തവണ അസീസിയ കാറ്റഗറിയില്‍ 2,22200 രൂപയും ഗ്രീന്‍ കാറ്റഗറിയില്‍ 2,56350 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ തുക നിശ്ചയിച്ചത്. ഇതിന് പുറമെയാണ് ഇന്ത്യന്‍ തുക 35202 രൂപ വരുന്ന 2000 സൗദി റിയാലും അടക്കേണ്ടി വരുന്നത്. സംഭവം കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് വഴി വിഷയം സഊദി ഹജ്ജ് മന്ത്രാ ലയത്തെ കേന്ദ്രം അറിയിച്ചിട്ടുണ്ട്.