News

കൊലപ്പെടുത്തിയെന്ന് ഇസ്രാഈല്‍ അവകാശപ്പെട്ട ഹമാസ് കമാന്‍ഡര്‍ ജീവനോടെ ഗസ്സയില്‍

By webdesk13

January 23, 2025

ഇസ്രാഈല്‍ കൊലപ്പെടുത്തിയെന്ന് വീരവാദം മുഴക്കി അവകാശപ്പെട്ട മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍ ഇതാ ഗസ്സന്‍ തെരുവില്‍. ഗസയില്‍ ജനങ്ങളോട് അദ്ദേഹം സംസാരിക്കുന്നതിന്റെ പുതിയ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. അല്‍ഖസ്സാം കമാന്‍ഡര്‍ ഹുസൈന്‍ ഫയാസ് ആണ് ‘കൊല്ലപ്പെട്ട’ ശേഷം തിരിച്ചെത്തിയിരിക്കുന്നത്. ഹമാസിന്റെ ബെയ്ത്ത് ഹാനൂന്‍ ബറ്റാലിയന്‍ കമാന്‍ഡറാണ് ഹുസൈന്‍ ഫയാദ്. വടക്കന്‍ ഗസയില്‍ നടന്ന ഒരു സംസ്‌കാരചടങ്ങില്‍ അദ്ദേഹം ജനങ്ങളോട് സംസാരിക്കുന്നതാണ് പുറത്ത് വന്ന വീഡിയോ.

തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് സമീപം നിന്ന് ഹുസൈന്‍ ഫയാദ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് വീഡിയോയില്‍ കാണാം. ലക്ഷ്യം നേടിയെടുക്കാനാവാത്ത ശക്തര്‍ പരാജയപ്പെട്ടവരാണ്. കീഴടങ്ങാത്ത ദുര്‍ബലര്‍ വിജയിച്ചവരും’.ഗസ്സയെ നശിപ്പിക്കാന്‍ മാത്രമേ അധിനിവേശക്കാര്‍ക്ക് കഴിഞ്ഞിട്ടുള്ളു. ഗസ്സന്‍ ജനതയെ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ആര്‍ക്കു മുന്നിലും തല കുനിക്കാത്ത മുട്ടുവളക്കാത്ത മാന്യമായ ജയമാണ് നമ്മുടേത്- അദ്ദേഹം പറഞ്ഞു.

” അല്ലാഹുവിന് നന്ദി, ഇസ്രാഈല്‍ സൈന്യത്തിന് കല്ലുകളും ശരീരഭാഗങ്ങളും രക്തവും മാത്രമേ ലഭിച്ചുള്ളൂ. ഗസ്സ ഇപ്പോഴും സ്വന്തംകാലില്‍ തലഉയര്‍ത്തി നില്‍ക്കുകയാണ്. ഇനിയൊരിക്കലും തകര്‍ക്കാനാവാത്തവിധം ഗസ്സ ഉയര്‍ന്നുവന്നിരിക്കുന്നു. ഗസ്സ അഭിമാനത്തോടെ തലഉയര്‍ത്തി നിന്ന് വെന്നിക്കൊടി പാറിക്കുന്നത് നാമെല്ലാവരും കണ്ടു” ഹുസൈന്‍ ഫയാദ് പറയുന്നു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ ഹുസൈന്‍ ഫയാദിന്റെ കാര്യത്തില്‍ തെറ്റുപറ്റിയെന്ന് ഇസ്രാഈലി സൈന്യം അറിയിച്ചു. രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെത്തിനും സൈന്യത്തിനും പറ്റിയ തെറ്റാണ് കാരണമെന്നും സൈന്യം അറിയിച്ചു.

പ്രത്യേക കമാന്‍ഡോ വിഭാഗവും യഹലോം വിഭാഗവും കൂടി ജബലിയയിലെ ഒരു തുരങ്കത്തില്‍ വെച്ച് ഭീകരനായ കമാന്‍ഡര്‍ ഹുസൈന്‍ ഫയാദിനെ ഇല്ലാതാക്കിയെന്നാണ് ഇസ്രാഈല്‍ ആഘോഷിച്ചത്. 2024 മെയിലായിരുന്നു പ്രഖ്യാപനം. ഇസ്റാഈലിലേക്ക് ടാങ്ക് വിരുദ്ധ മിസൈലുകളും ഷെല്ലുകളും അയക്കുന്നത് ഏകോപിപ്പിച്ചയാളാണ് ഹുസൈനെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഗസ അധിനിവേശ സമയത്ത് ഇസ്രാഈലി സൈന്യം ഇത്തരത്തില്‍ നടത്തിയ പല അവകാശ വാദങ്ങളും പൊള്ളയായിരുന്നുവെന്ന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ തന്നെ വിമര്‍ശിക്കുന്നുണ്ട്. ബെയ്ത്ത് ഹാനൂനിലെ ഹമാസ് ബറ്റാലിയന്‍ ആണ് ഹമാസിന്റെ ഏറ്റവും ദുര്‍ബലമായ ബറ്റാലിയന്‍ എന്നാണ് ഇസ്രാഈലി സൈന്യം പ്രചരിപ്പിച്ചിരുന്നത്. അധിനിവേശത്തിന്റെ ആദ്യഘട്ടങ്ങളില്‍ ബോംബിട്ട് തകര്‍ത്ത ഈ പ്രദേശത്ത് അവസാന സമയത്തും സൈന്യം എത്തിയിരുന്നു. തുരങ്കങ്ങളെല്ലാം നശിപ്പിച്ചെന്ന അഹങ്കാരത്തില്‍ നടന്ന ഇസ്രാഈലിന് അന്ന് നല്ല തിരിച്ചടിയും ഹമാസ് നല്‍കിയിരുന്നു.

കുഴിബോംബുകളും മറ്റും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഏകദേശം 50ഓളം സൈനികരെയാണ് അന്ന് ഇസ്രാഈലിന് നഷ്ടമായത്. ബെയ്ത്ത് ഹാനൂനിലെ ഹമാസ് ബറ്റാലിയന്റെ കയ്യില്‍ നിന്ന് ശേഷിച്ച സൈനികര്‍ കഷ്ടിച്ച രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇസ്രാഈലി മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തത്.