ഹമാസ് പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുന്നതും ഗസ്സയിലെ തുരങ്കങ്ങള്‍ നശിപ്പിക്കുന്നതും സൈന്യം തുടരുമെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്സ്.
‘ഗസ്സയിലെ ഇസ്രാഈലിന്റെ നയം വ്യക്തമാണ്: ഞങ്ങളുടെ നിയന്ത്രണത്തിലുള്ള മഞ്ഞ പ്രദേശത്ത് യാതൊരു പരിമിതികളുമില്ലാതെ തുരങ്കങ്ങള്‍ നശിപ്പിക്കാനും ഹമാസിനെ ഇല്ലാതാക്കാനും ഐഡിഎഫ് പ്രവര്‍ത്തിക്കുന്നു,’ എക്സില്‍ കാറ്റ്സ് കുറിച്ചു.
എന്‍ക്ലേവില്‍ ഇപ്പോഴും തടവില്‍ കഴിയുന്ന ഏഴ് ബന്ദികളുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനൊപ്പം ഇസ്രാഈലിന്റെ പ്രധാന ലക്ഷ്യം ഹമാസിനെ നിരായുധരാക്കുകയും ഗസ്സയെ സൈനികവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസ്സയുടെ തെക്കേ അറ്റത്തുള്ള നഗരമായ റഫയിലെ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ ഇരുന്നൂറോളം ഹമാസ് പോരാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ഹമാസും ഇസ്രാഈലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, ഗാസ്സയിലെ ആദ്യഘട്ട ഉടമ്പടിയില്‍ ഭാഗിക ഇസ്രാഈല്‍ സൈന്യത്തെ പിന്‍വലിക്കല്‍, ബന്ദികളെയും തടവുകാരെയും കൈമാറല്‍, എന്‍ക്ലേവിലേക്കുള്ള സഹായ വിതരണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് എന്നിവ ഉള്‍പ്പെടുന്നു.
ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം, ഹമാസ് 20 ജീവിച്ചിരിക്കുന്ന ഇസ്രാഈലി തടവുകാരെ മോചിപ്പിക്കുകയും 20 മൃതദേഹങ്ങള്‍ കൈമാറുകയും ചെയ്തു. അതേസമയം ഇസ്രാഈല്‍ 2023 ഒക്ടോബര്‍ 7 ന് ശേഷം ഗാസയില്‍ അറസ്റ്റിലായ 1,718 തടവുകാരെയും 250 ഫലസ്തീന്‍ തടവുകാരെയും മോചിപ്പിച്ചു.
വെടിനിര്‍ത്തല്‍ ഇസ്രാഈല്‍ ആക്രമണങ്ങള്‍ കുത്തനെ കുറച്ചെങ്കിലും ചെറിയ തോതിലുള്ള ആക്രമണങ്ങള്‍ ഗസ്സയില്‍ ദിവസേന തുടരുകയാണ്. ഒക്ടോബര്‍ 11 മുതല്‍ കുറഞ്ഞത് 240 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 607 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയുടെ ആരോഗ്യ അധികാരികള്‍ പറയുന്നതനുസരിച്ച്, 2023 ഒക്ടോബര്‍ മുതല്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏകദേശം 70,000 ആയി.