ഭുവനേശ്വർ: വിവാഹവാഗ്ദാനം നൽകി വീട്ടിൽ നിന്ന് വിളിച്ചിറക്കിയ കാമുകനും പിന്നീട് സഹായം വാഗ്ദാനം ചെയ്ത് എത്തിയ വഴിയാത്രക്കാരനും ഒരേ ദിവസം പീഡിപ്പിച്ച 23 വയസ്സുകാരിയെ നാലുനില കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ഒഡീഷയിലെ ജഗത്സിംഗ്‌പൂർ ജില്ലയിൽ ആണ് സംഭവം .
ഇതുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
പൊലീസ് വിശദീകരണം ഇങ്ങനെ, കഴിഞ്ഞ 22-ന് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ കാമുകൻ അവളെ ക്ഷേത്രത്തിലേക്ക് വിളിച്ചു. വീട്ടിൽ നിന്നിറങ്ങിയ യുവതിയെ അയാൾ പിന്നീട് വിജനമായ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചു. തുടർന്ന് റഹാമ ബസ് സ്റ്റാൻഡിൽ അവളെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
ബസ് സ്റ്റാൻഡിൽ നിസ്സഹായയായി നിൽക്കുകയായിരുന്ന യുവതിയെ ബൈക്കിൽ പോകുകയായിരുന്ന ജാർഖണ്ഡ് സ്വദേശിയായ ഒരാൾ കണ്ടു. സഹായം വാഗ്ദാനം ചെയ്ത ഇയാൾ യുവതിയെ പാരദ്വീപ് ടൗണിലെ താൻ വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയി. അവിടെ വീണ്ടും പീഡിപ്പിച്ച ശേഷം യുവതിയെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
പിറ്റേന്ന് രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ജഗത്സിംഗ്‌പൂർ പൊലീസ് മേധാവി അങ്കിത് കുമാർ വർമ്മ പറഞ്ഞു.
മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് 23-ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, 22-ന് വൈകിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് യുവതിയുടെ സഹോദരൻ പൊലീസിൽ കാണാതായതായി പരാതി നൽകിയിരുന്നു. പിന്നീട് കൊലപാതക വിവരം പുറത്തുവന്നതോടെ, സഹോദരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് പാരദ്വീപ് മോഡൽ പൊലീസ് സ്റ്റേഷൻയിൽ പ്രത്യേക പരാതിയും നൽകുകയായിരുന്നു.