ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യ 175 റണ്‍സ് നേടി. ഓപണര്‍ ശുഭ്മാന്‍ ഗില്‍ ആദ്യ ഓവറില്‍ തന്നെ നാല് റണ്‍സുമായി പുറത്തായിരുന്നു. മൂന്നിന് 48 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിലാണ് 175ലെത്തിയത്. തുടക്കത്തില്‍ പാളിച്ച സംഭവിച്ച ഇന്ത്യയെ മധ്യനിരയില്‍ തിലക് വര്‍മയും (26), അക്‌സര്‍ പട്ടേലും (23), അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഹര്‍ദിക് പാണ്ഡ്യയും (28 പന്തില്‍ 59 നോട്ടൗട്ട്) ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.
മലയാളി താരം സഞ്ജു സാംസണിനെ തഴഞ്ഞ് കളത്തിലിറങ്ങിയ ഇന്ത്യക്ക് പതിവുപോലെ ടോസ് നഷ്ടമായി. പിന്നാലെ ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യക്കായി ഓപണ്‍ ചെയ്തത് അഭിഷേക് ശര്‍മയും (17), ശുഭ്മാന്‍ ഗില്ലും ആയിരുന്നു. ആദ്യ ഓവര്‍ എറിഞ്ഞ ലുന്‍ഗി എന്‍ഗിഡിയെ ബൗണ്ടര്‍ പായിച്ച് ഗില്‍ തുടങ്ങിയെങ്കിലും നേരിട്ട രണ്ടാം പന്തില്‍ പുറത്തായി. നായകന്‍ സൂര്യകുമാര്‍ യാദവും (12), പിന്നാലെ അഭിഷേകും പുറത്തായതോടെ മൂന്നിന് 48 എന്ന നിലയിലായി. ഒടുവില്‍ മധ്യനിരയില്‍ തിലക് വര്‍മയും അക്‌സര്‍ പട്ടേലും, അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്.
ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ പേസര്‍മാരായുള്ളത്. ടീമില്‍ തിരിച്ചെത്തിയ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അവസരം ഗംഭീരമാക്കി. സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തിയും അക്‌സര്‍ പട്ടേലും അന്തിമ ഇലവനിലെത്തിയപ്പോള്‍ കുല്‍ദീപ് യാദവിന് പുറത്തിരിക്കേണ്ടി വന്നു.
ശിവം ദുബെയാണ് ടീമിലെ മറ്റൊരു ഓള്‍ റൗണ്ടര്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിച്ചില്ല. ഓസീസിനെതിരായ അവസാന ട്വന്റി20 മത്സരത്തിലും സഞ്ജുവിനു പകരം ജിതേഷാണ് വിക്കറ്റ് കീപ്പര്‍ ബാറ്ററായി കളിച്ചത്.