ഐക്യ ജനാധിപത്യ മുന്നണി സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും സമൂഹത്തിൽ വർഗീയത പറഞ്ഞും വിദ്വേഷം പരത്തിയും വെല്ലുവിളികൾ ഉയർത്തിയും നിയമവാഴ്ചയെ ചോദ്യം ചെയ്യുന്നവരും അഴിയെണ്ണേണ്ടി വരുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു.
ഉദ്യോഗക്കസേരയിൽ ഇരുന്ന് പലരുടെയും അച്ചാരം വാങ്ങി യു.ഡി.എഫ് സർക്കാരിന് മേൽ കരിവാരി തേക്കാൻ ആസൂത്രണം ചെയ്യുന്നവരോട് ഒരു കാര്യം വ്യക്തമായി പറയുകയാണ്: ഐക്യ ജനാധിപത്യ മുന്നണിയുടെ പാരമ്പര്യത്തെയും അഭിമാനത്തെയും തകർക്കാൻ ശ്രമിച്ചാൽ 24 മണിക്കൂറിനപ്പുറം ആ കസേരയിൽ ഇരിക്കാൻ കഴിയില്ല. സവർക്കറെ പുകഴ്ത്തി ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ ജയിലിലടച്ചു.
സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ഒളിച്ചുകടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥന്റെ നടപടിക്ക് മൂക്കുകയറിട്ടു. നിരന്തരം വിദ്വേഷ പരാമർശങ്ങൾ നടത്തിയ ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിലെടുത്തു. കാപ്പ കേസ് പ്രതി സുഗതന് അനുകൂലമായി മന്ത്രിയുടെ നിലപാടിനെ മറികടന്ന് ഇടപെടാൻ ശ്രമിച്ച അണ്ടർ സെക്രട്ടറിയോട് വീട്ടിലിരിക്കാനും പറഞ്ഞിട്ടുണ്ട്.- പി.എം.എ സലാം വ്യക്തമാക്കി.