kerala

മംഗളൂരുവിലെ വിദ്വേഷ കൊല; പൊലീസ് ഗുരുതര വീഴ്ചകള്‍ വരുത്തിയതായി റിപ്പോര്‍ട്ട്

By webdesk18

June 28, 2025

മംഗളൂരു കുഡുപുവിലെ വിദ്വേഷ കൊലയില്‍ പൊലീസ് ഗുരുതര വീഴ്ചകള്‍ വരുത്തിയതായി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് നല്‍കിയില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചില്ലെന്നും സംയുക്ത വസ്തുതാന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 27ന് വൈകുന്നേരമായിരുന്നു മലയാളി യുവാവായ മുഹമ്മദ് അഷ്‌റഫിനെ സംഘപരിവാര്‍ സംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.

പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ചു എന്നതാണ് ഗുരുതരമായ ആരോപണം. കര്‍ണാടക അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി, ഓള്‍ ഇന്ത്യ അസോസിഷന്‍ ഫോര്‍ ജസ്റ്റിസ് കര്‍ണാടക എന്നിവര്‍ സംയുക്തമായാണ് വസ്തുതാന്വേഷണം നടത്തിയത്. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറും ക്രമസമാധാന ചുമതലയുള്ള ഡിസിപിയും ഗുരുതരമായ വീഴ്ചകള്‍ വരുത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പിന്നീട് അത് കൊലപാതകത്തിലേക്ക് മാറ്റുകയായിരുന്നു. ഇത് തെളിവ് നശിപ്പിക്കുന്നതിലേക്ക് നയിച്ചു എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. കുടുംബത്തിന് റിപ്പോര്‍ട്ട് നല്‍കുന്നതിലും വീഴ്ച സംഭവിച്ചു. അന്വേഷണത്തിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലും ഇരക്ക് ലഭിക്കേണ്ടുന്ന നഷ്ടപരിഹാരം ലഭ്യമാക്കുന്നതിലും വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.