News

ചുരിദാര്‍ ധരിച്ചതിന് പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം; സുരക്ഷാ ജീവനക്കാരനെ പുറത്താക്കി, സ്വമേധയാ കേസെടുത്ത് വനിതാകമ്മീഷന്‍

By vismaya

February 06, 2026

കൊട്ടാരക്കര: ചുരിദാര്‍ ധരിച്ചെത്തിയെന്ന കാരണത്താല്‍ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നു. നെടുവത്തൂര്‍ ഇ.വി.എച്ച്.എസിലെ പ്രഥമാധ്യാപിക സിന്ധു എസ്. നായരെ സ്‌കൂള്‍ ഗേറ്റില്‍ തടഞ്ഞ സുരക്ഷാ ജീവനക്കാരന്‍ ശശാങ്കനെ സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്താക്കി. സ്‌കൂള്‍ മാനേജര്‍ കെ. സുരേഷ്‌കുമാറാണ് നടപടി സ്വീകരിച്ചത്.

ചുരിദാര്‍ ധരിച്ചെത്തുന്നവരെ തടയാന്‍ യാതൊരു നിര്‍ദേശവും നല്‍കിയിരുന്നില്ലെന്നും, സുരക്ഷാ ജീവനക്കാരന്റെ അമിതാവേശം സ്‌കൂളിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചതായും മാനേജര്‍ വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ മാനേജര്‍ക്കെതിരെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. കെ.ഇ.ആര്‍. ലംഘിച്ച് അക്കാദമിക കാര്യങ്ങളില്‍ ഇടപെട്ടതിലും പ്രധാനാധ്യാപികയെ തടഞ്ഞ സംഭവത്തിലും മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. ഡി.ഇ.ഒ. സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഡി.ഡി.ഇ. കെ.ഐ. ലാല്‍ അറിയിച്ചു.

സംഭവത്തില്‍ വ്യാഴാഴ്ചയും പ്രതിഷേധങ്ങള്‍ നടന്നു. പ്രധാനാധ്യാപിക നല്‍കിയ പരാതിയില്‍ കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രധാനാധ്യാപികയെ തടഞ്ഞതിലും മോശമായി പെരുമാറിയതിലുമാണ് കേസ്. സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഡി.ഇ.ഒ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഈശ്വരവിലാസം സ്‌കൂളില്‍ നടന്ന സംഭവത്തില്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അമൃത ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കി. പ്രധാനാധ്യാപിക സിന്ധു എസ്. നായറിന്റെ പരാതിയും മൊഴിയും സ്വീകരിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങളുമായെത്തിയ തന്നെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞുവെന്നും, ചുരിദാര്‍ ധരിക്കുന്നതിനെതിരെ മുന്‍പും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു. രണ്ടുദിവസം മുമ്പ് മാനേജര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അധ്യാപികമാര്‍ക്ക് ചുരിദാര്‍ ധരിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് മാനേജരെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും പ്രധാനാധ്യാപിക വ്യക്തമാക്കി.

വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു

തിരുവനന്തപുരം: ചുരിദാര്‍ ധരിച്ചതിന്റെ പേരില്‍ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതിരുന്നതില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി നിര്‍ദേശിച്ചു.