Culture

കനത്ത മഴ; ഉത്തരേന്ത്യയില്‍ പ്രളയക്കെടുതിയില്‍ 85 മരണം

By web desk 1

August 20, 2019

ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ തുടരുന്ന പ്രളയക്കെടുതിയില്‍ 85 പേരുടെ മരണം രേഖപ്പെടുത്തി. കനത്ത നാശനഷ്ടമാണ് മഴ വരുത്തിവെച്ചത്. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴ തുടരുകയാണ്. ഗംഗ, അളകനന്ദ, മന്ദാകിനി നദികള്‍ കരകവിഞ്ഞത് ജനജീവിതം ദുസ്സഹമാക്കി. ലാഹുല്‍ സപ്തി ജില്ലയിലെ വിവിധ മേഖലകളില്‍ കുടുങ്ങികിടക്കുന്ന വിനോദസഞ്ചാരികള്‍ അടക്കമുള്ള വരെ ഇന്ന് തന്നെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഷിംലലേ ദേശീയ പാത തകര്‍ന്നതും വെല്ലുവിളിയായി. താല്‍ക്കാലിക റോഡ് നിര്‍മ്മിച്ചാണ് ആളുകളെ പുറത്ത് എത്തിക്കുന്നത്. 570 കോടി രൂപ യുടെ നഷ്ടമാണ് ഹിമാചല്‍ പ്രദേശില്‍ മാത്രം ഉണ്ടായത്. പ്രളയക്കെടുതിയില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. .

പഞ്ചാബിലെ 250 ഗ്രാമങ്ങളില്‍ വെള്ളംകയറി. പ്രളയം നേരിടാന്‍ നൂറു കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.യമുനയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഹരിയാന ,ദില്ലി സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളും മഴക്കെടുതിയിലാണ്.