kerala

കേരളത്തില്‍ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By webdesk17

November 29, 2025

തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റ് ദക്ഷിണേന്ത്യന്‍ തീരപ്രദേശങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ, കാറ്റ്, ഇടിമിന്നല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ 30 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കടലാക്രമണ സാധ്യതയെ തുടര്‍ന്ന് തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് രാത്രി 11.30 വരെയായി കള്ളക്കടല്‍ പ്രതിഭാസം മൂലം കടലിലെ തിരമാലകള്‍ ശക്തരാകുമെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് അറിയിച്ചു. ഇതിന്റെ സ്വാധീനം തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തീരപ്രദേശങ്ങളില്‍ കൂടുതലാകാനാണ് സാധ്യത.

അതേസമയം, ശ്രീലങ്കയില്‍ വലിയ ദുരിതം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് നീങ്ങുകയാണ്. രണ്ട് ദിവസമായി തുടരുന്ന അതിതീവ്ര മഴയില്‍ അവിടെയുള്ള മരണസംഖ്യ 100 കവിഞ്ഞു. നിരവധി പേര്‍ കാണാതായതായും റിപ്പോര്‍ട്ടുകള്‍. റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാല്‍ 25 ജില്ലകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും ഗതാഗതവും സാധാരണജീവിതവും താറുമാറായി.

ശ്രീലങ്കയുടെ അഭ്യര്‍ഥനപ്രകാരം ഇന്ത്യയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിന്യസിച്ചിരിക്കുകയാണ്. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് തീരങ്ങളിലൊക്കെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ച് അധികാരികള്‍ അതീവ ജാഗ്രതയിലാണ്.

ദക്ഷിണേന്ത്യന്‍ തീരരേഖയിലാകെ ചുഴലിക്കാറ്റിന്റെ സ്വാധീനം ശക്തമാകുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.