kerala

കൊച്ചിയില്‍ ശക്തമായ ഇടിമിന്നലും മഴയും; നഗരത്തിലുടനീളം വെള്ളക്കെട്ട്, ഗതാഗതം നിലംപൊത്തി

By webdesk18

November 23, 2025

കൊച്ചി: ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും. എം.ജി റോഡ്, കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം ഉള്‍പ്പെടെയുള്ള പല പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താളം തെറ്റി. ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. പല സ്ഥലങ്ങളിലും വൈദ്യുതി തടസ്സമുണ്ടായി. കടകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കടന്നതോടെ വ്യാപാരികള്‍ക്ക് നാശനഷ്ടം നേരിട്ടു.

തൃശൂര്‍ ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പതിനൊന്നും പതിനാറും വയസുള്ള കുട്ടികളാണ് പരിക്കേറ്റത്. കനത്ത മഴയെത്തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ച അവസ്ഥ. അവധി ദിനമായതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ എത്തിയതും ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ കാരണമായി. കുരുക്കില്‍പ്പെട്ട ഒരു യാത്രക്കാരി കുഴഞ്ഞുവീണതായി റിപ്പോര്‍ട്ടുണ്ട്. ചുരത്തിലെ ഓവുചാലിലേക്ക് ഒരു കാര്‍ വഴുതി അപകടവും സംഭവിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവില്‍. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളേക്കതിന് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.