Culture

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സങ്ങളുയര്‍ത്തിയ സര്‍ക്കുലറിന് സ്‌റ്റേ

By chandrika

July 24, 2017

കോഴിക്കോട്: മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സങ്ങളുയര്‍ത്തിയ സര്‍ക്കുലറിന് സ്‌റ്റേ. 48 മണിക്കൂര്‍ മുന്പ് രേഖകള്‍ ഹാജരാക്കണമെന്നായിരുന്നു സര്‍ക്കുലര്‍. ഹൈക്കോടതിയാണ് സര്‍ക്കുലര്‍ സ്‌റ്റേ ചെയ്തത്. മരണസര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസിയുടെ എന്‍.ഒ.സി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയായിരുന്നു ഹാജരാക്കേണ്ടത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫീസറാണ് വിവാദ ഉത്തരവ് ഇറക്കിയത്. ഉത്തരവിനെതിരെ അബ്ദുല്‍ വഹാബ് എം.പിയടക്കം നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രവാസികള്‍ ഉത്തരവിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം വിവിധ വിമാനത്താവളങ്ങളിലെ ഹെല്‍ത്ത് ഓഫീസര്‍മാരാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. മൃതദേഹത്തോടൊപ്പം വരുന്നവര്‍ എമിഗ്രേഷനു സമീപമുള്ള ഹെല്‍ത്ത് കൗണ്ടറില്‍ രേഖകളുടെ ഒറിജിനലുകള്‍ കാണിക്കുകയും വേണം. സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. കാരണം വ്യക്തമായി പറയാന്‍ സാധിക്കാത്ത കേസുകളില്‍ ഗുരുതര പകര്‍ച്ചവ്യാധികള്‍ ബാധിച്ചല്ല മരണമെന്ന് അതതു രാജ്യത്തെ ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തണം.

മരണം നടന്ന രാജ്യത്തെ പൊലീസിന്റെയും മറ്റു അധികൃതരുടെയും ഇന്ത്യന്‍ എംബസി അധികൃതരുടെയും നിരവധി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മൃതദേഹങ്ങള്‍ മരിച്ച ദിവസമോ, അല്ലെങ്കില്‍ പിറ്റേന്നോ നാട്ടിലെത്തിക്കാനാവുന്നുണ്ട്. എന്നാല്‍ പുതുതായി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇത് സാധിക്കില്ല