Connect with us

kerala

മുസ്‌ലിം ലീഗിന് ചരിത്ര വിജയം: 27-ല്‍ 22 സീറ്റുകളിലും വിജയക്കൊടി

റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

Published

on

സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളുടെ നിര്‍ണ്ണായക സ്വാധീനം ഒരിക്കല്‍ കൂടി ഉറപ്പിച്ചുകൊണ്ട് മുസ്ലിം ലീഗ്. മത്സരിച്ച 27 സീറ്റുകളില്‍ 22 എണ്ണത്തിലും വിജയിച്ച പാര്‍ട്ടി, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം പാര്‍ട്ടി നായകന്‍ പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് 85,327 വോട്ടുകളുടെ സര്‍വ്വകാല റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. പേരാമ്പ്രയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ അട്ടിമറിച്ച് ഫാത്തിമ തഹിലിയ സഭയിലെത്തുന്ന ആദ്യ ലീഗ് വനിതാ പ്രതിനിധിയായിമാറുകയാണ്.

മലപ്പുറം ജില്ലയില്‍ മത്സരിച്ച 12-ല്‍ 12 സീറ്റുകളും ലീഗ് തൂത്തുവാരുകയാണുണ്ടായത്. താനൂര്‍ മണ്ഡലം 10 വര്‍ഷത്തിന് ശേഷം പി.കെ. നവാസിലൂടെ തിരിച്ചുപിടിക്കാനും യുഡിഎഫിനായി. അതേസമയം തിരൂരില്‍ മന്ത്രി വി. അബ്ദുറഹിമാനെ കുറുക്കോളി മൊയ്തീനും, കളമശ്ശേരിയില്‍ മന്ത്രി പി. രാജീവിനെ വി.ഇ. അബ്ദുള്‍ ഗഫൂറും പരാജയപ്പെടുത്തി.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കുന്നമംഗലം, തിരുവമ്പാടി, കളമശ്ശേരി മണ്ഡലങ്ങള്‍ ലീഗിന് തിരിച്ചുപിടിക്കാനായി. കാസര്‍കോടും മഞ്ചേശ്വരവും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് വിജയിച്ചത്. മഞ്ചേശ്വരത്ത് എ.കെ.എം.അഷ്റഫ് 29252 വോട്ടുകള്‍ക്കും കാസര്‍കോട് കല്ലട്ര മാഹിന്‍ 22698 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കുന്നമംഗലം,തിരുവമ്പാടി സീറ്റുകള്‍ തിരിച്ചുപിടിച്ച ലീഗ് പേരാമ്പ്ര പിടിച്ചെടുക്കുകയും കൊടുവള്ളി നിലനിര്‍ത്തുകയും ചെയ്തു.

ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന് ഇടതുപക്ഷം വിശ്വസിച്ച വേങ്ങര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ സബാഹ് കുണ്ടുപുഴക്കലിന് കെ.എം.ഷാജിയോട് പൊരുതാനായില്ല. 30325 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാജി നേടിയത്. പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം സര്‍വ്വാധിപത്യംനേടി. 323431 വോട്ടുകളാണ് നജീബ് കാന്തപുരത്തിന്റെ ഭൂരിപക്ഷം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിലനിര്‍ത്തിയ ലീഗ് എറണാകളത്തെ കളമശ്ശേരിയും തിരിച്ച് പിടിച്ചു.

Advertisement

തിരുമ്പാടിയില്‍ സി.കെ.കാസിം 6741 വോട്ടുകള്‍ക്കും പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയ 5087 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്

വിജയിച്ച 22 മണ്ഡലങ്ങളില്‍ 20 എണ്ണത്തിലും പതിനായിരത്തിന് മുകളിലാണ് ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം. നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ 32,341 വോട്ടിന്റെ വലിയ ഭൂരിപക്ഷം നേടി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പുതുമയും താഴെത്തട്ടിലുള്ള കൃത്യമായ പ്രവര്‍ത്തനവുമാണ് ലീഗിനെ ഈ വലിയ വിജയത്തിലേക്ക് നയിച്ചത്. 2011-ല്‍ നേടിയ 20 സീറ്റുകള്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.

 

Advertisement

kerala

കേരളത്തില്‍ യുഡിഎഫ് തരംഗം: 102 സീറ്റുകളുമായി മിന്നും വിജയം

പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തികൊണ്ട് കേരളത്തില്‍ യുഡിഎഫിന്റെ സമഗ്രാധിപത്യം.

Published

on

തിരുവനന്തപുരം: പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തികൊണ്ട് കേരളത്തില്‍ യുഡിഎഫിന്റെ സമഗ്രാധിപത്യം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 102 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ തവണ 41 സീറ്റില്‍ ഒതുങ്ങയപ്പോള്‍ അത് ഇത്തവണ 102 എന്ന മാന്ത്രിക സംഖ്യയിലേക്കുള്ള കുതിപ്പ് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചു.

പിണറായി സര്‍ക്കാരിലെ 13 മന്ത്രിമാര്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് കിതച്ച് കുതിച്ച് കയറിയതും ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി.

മലപ്പുറം, കോട്ടയം, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് തൂത്തുവാരിയ ചിത്രമാണ് കാണാനായത്. പത്തനംതിട്ട, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓരോ സീറ്റൊഴികെ മറ്റെല്ലാം യുഡിഎഫിനാണ്. പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും യുഡിഎഫ് കരുത്തുറ്റ തിരിച്ചുവരവ് നടത്തി.
മുസ്ലിം ലീഗിനൊപ്പം കേരള കോണ്‍ഗ്രസും (ജോസഫ് വിഭാഗം) മികച്ച പ്രകടനമാണ് നടത്തിയത്. ലീഗിന് 27ല്‍ 22ും നേടാനായത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ്.

Continue Reading

kerala

വോട്ടെണ്ണലിനിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വിജയാഘോഷം ജില്ലാ ഭരണകൂടത്തിന് വിലക്കാം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടെണ്ണല്‍ നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിടുക്കമില്ലെന്നും വേഗതയേക്കാള്‍ സുതാര്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും രത്തന്‍ യു. ഖേല്‍ക്കര്‍.

Published

on

തിരുവനന്തപുരം: വോട്ടെണ്ണല്‍ നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തിടുക്കമില്ലെന്നും വേഗതയേക്കാള്‍ സുതാര്യതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. സര്‍വീസ് വോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ ആകെ പോളിങ് ശതമാനം 79.70 ലേക്ക് എത്തി. മെയ് ഒന്നാം തീയതി വരെ 20,028 സര്‍വീസ് വോട്ടുകളാണ് ലഭിച്ചത്. സര്‍വീസ് വോട്ടുകള്‍ ഒഴികെ 73.63 ശതമാനമായിരുന്നു പോളിങ്. നിലവില്‍ ഇത് 79.70 ശതമാനമായി ഉയര്‍ന്നു. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് വരെ സര്‍വീസ് വോട്ടുകള്‍ സ്വീകരിക്കും.

അതേസമയം പോസ്റ്റല്‍ വോട്ടുകളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ വോട്ടെണ്ണലിന് മുന്‍പ് പുറത്തുവിടില്ല. ആദ്യം എണ്ണുന്നത് തപാല്‍ വോട്ടുകളായിരിക്കും. എന്നാല്‍ വിവരങ്ങള്‍ തത്സമയം അറിയാന്‍ മാധ്യമങ്ങള്‍ക്ക് മാത്രമായി പ്രത്യേക ലിങ്ക് അനുവദിക്കില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുവായ ലിങ്ക് വഴി വിവരങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണല്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും രത്തന്‍ അറിയിച്ചു.

എന്നാല്‍ വോട്ടെണ്ണലിനിടെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ വിജയാഘോഷങ്ങള്‍ നിരോധിക്കാന്‍ ജില്ലാ ഭരണകൂടത്തിന് അധികാരമുണ്ടാകും. മെയ് ആറ് വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

Advertisement

നാളെ രാവിലെ എട്ട് മണിക്ക്് വോട്ടെണ്ണല്‍ ആരംഭിക്കും. ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി QR കോഡ് അധിഷ്ഠിത ഐഡി കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

മുസ്‌ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് പദ്ധതി പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

പദ്ധതി പ്രദേശത്തെ 51 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്.

Published

on

മുസ്‌ലിംലീഗ് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് കൈമാറിയ സ്നേഹഭവനങ്ങളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നിരോധിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. പദ്ധതി പ്രദേശത്തെ 51 വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്. 105 വീടുകളില്‍ ബാക്കിയുള്ള വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 51 വീടുകളിലും കുടുംബങ്ങള്‍ താമസം ആരംഭിച്ച് കഴിഞ്ഞു. ഇതോടെ ഈ വീടുകളെല്ലാം ഗുണഭോക്താക്കളുടെ ഉടമസ്ഥതയിലാണെന്നും അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും വീടുകളിലേക്ക് കയറുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബസ്സുകളിലും മറ്റും വിനോദസഞ്ചാരത്തിനെന്ന പോലെ പദ്ധതി പ്രദേശത്തേക്ക് എത്തി പലരും വീടുകളില്‍ കയറുന്നത് ഗുണഭോക്താക്കള്‍ക്ക് അലോസരം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഓരോ വീടുകളും ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്താണ്. വലിയ സൗകര്യങ്ങളില്‍ കഴിഞ്ഞ ദുരന്തബാധിതര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് മുസ്ലിംലീഗ് വീടുകള്‍ കൈമാറിയത്. സംഭവിച്ചതെല്ലാം മറക്കാന്‍ ശ്രമിച്ച് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന അവരെ ഉരുള്‍പൊട്ടലിന്റെ കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നത് പലര്‍ക്കും മാനസികമായ ആഘാതം സൃഷ്ടിക്കുന്നുണ്ട്. സന്ദര്‍ശകരുടെ ആധിക്യം അവരുടെ സൈ്വര്യജീവിതത്തെ ബാധിക്കുന്നുണ്ട്. വീടുകള്‍ കൈമാറിയതോട് കൂടി നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞതായും ഏതെങ്കിലും തരത്തിലുള്ള അവകാശബോധത്തോടെ ആ മണ്ണിലേക്ക് ചവിട്ടിപ്പോകരുതെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിലീഗ് പ്രവര്‍ത്തകരോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അക്കാര്യം ഉള്‍ക്കൊണ്ട് പദ്ധതി പ്രദേശത്തേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും ഇന്ന് മുതല്‍ ആരെയും കടത്തിവിടാതെ കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തുമെന്നും പി.എം.എ സലാം വ്യക്തമാക്കി.

Continue Reading

Trending