More

മിന്നലാക്രമണ സൂചന നല്‍കി വ്യോമസേന മേധാവി; പാകിസ്താന്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കും

By chandrika

October 05, 2017

ന്യൂഡല്‍ഹി: പാകിസ്താനെതിരെ മിന്നലാക്രമണ സൂചനകള്‍ നല്‍കി ഇന്ത്യന്‍ വ്യോമസേന മേധാവി മാര്‍ഷ്യല്‍ ബി.എസ് ധനോവ. ഇന്ത്യ ഏത് ആക്രമണവും നടത്താന്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. വ്യോമസേനയെ ഉള്‍പ്പെടെയുള്ള ഏതൊരു മിന്നലാക്രമണത്തിനും തയാറാണ്. ഇനിയൊരു ആക്രമണം തീരുമാനിച്ചാല്‍ പാകിസ്താന്റെ ആണവശേഖരം ഒന്നാകെ തകര്‍ക്കുമെന്നും ധനോവ മുന്നറിയിപ്പു നല്‍കി. ചൈനയോടും പാകിസ്താനോടും ഒരുപോലെ യുദ്ധം നടത്താന്‍ വ്യോമസേന തയാറാണ്. പൂര്‍ണസജ്ജമാവാന്‍ സേനക്കു ആവശ്യമായത് 42 വിമാനവ്യൂഹങ്ങളും അതിനനുസൃതമായ സൈനികരെയുമാണ്. 2032 ഓടെ ഇതു സേനക്കു ലഭിക്കും. എന്നാല്‍ ഇതിന്റെ അര്‍ത്ഥം യുദ്ധത്തെ പ്രതിരോധിക്കാന്‍ ഇന്ത്യക്കു ശേഷിയില്ലെന്നല്ല. ഏതു ആക്രമണത്തെയും ചെറുത്തു തോല്‍പ്പിക്കാന്‍ ഇന്ത്യക്കു ശേഷിയുണ്ട്. ദോക്‌ലാ മേഖലയില്‍ നിന്ന് ചൈനീസ് സേന ഇതുവരെ പിന്‍വലിഞ്ഞിട്ടില്ല. തിബറ്റിലെ ചുംബി താഴ്‌വരയില്‍ ചൈനീസ് സേന ഇപ്പോഴുമുണ്ട്. അവര്‍ പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ധനോവ പറഞ്ഞു. ചൈനയോടും പാകിസ്താനോടും ഒരേസമയം യുദ്ധം ചെയ്യാന്‍ ഇന്ത്യ തയാറായിരിക്കണമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കഴിഞ്ഞ മാസം നിര്‍ദേശം നല്‍കിയിരുന്നു.