News

ഹോങ്കോങ്ങിലെ ഫ്‌ലാറ്റുകളിലെ തീപിടിത്തം; മരണം 55 ആയി

By webdesk18

November 27, 2025

ഹോങ്കോങ്ങിലെ തായ്‌പോയിലെ ഫ്‌ലാറ്റുകളിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. 279ലേറെ പേരെ കാണാനില്ല. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതര്‍ പറയുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. എട്ട് കെട്ടിടങ്ങളുള്ള വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്‌സിലെ 32 നില കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് മറ്റ് ബ്ലോക്കുകളിലേക്ക് പടരുകയായിരുന്നു.

ഇന്നലെ വൈകിട്ട് 6.20 ഓടെ ഉണ്ടായ തീപിടിത്തം 24 മണിക്കൂര്‍ പിന്നിട്ടിട്ടും പൂര്‍ണമായും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. ഇപ്പോഴും പല അപ്പാര്‍ട്ട്‌മെന്റുകളിലും തീ കത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീപിടിക്കുന്ന ചില വസ്തുക്കള്‍ അറ്റകുറ്റപ്പണിക്കിടെ ഇവര്‍ ഉപേക്ഷിച്ചുപോവുകയും ഇത് തീ നിയന്ത്രണാതീതമായി വേഗത്തില്‍ പടരാന്‍ കാരണമായെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കെട്ടിടത്തിന്റെ, മുള കൊണ്ടുള്ള മേല്‍ത്തട്ടിലാണ് ആദ്യം തീപിടിച്ചത്. തീപിടിത്തെ തുടര്‍ന്ന് നഗരമാകെ പുകയില്‍ മുങ്ങിയിരിക്കുകയാണ്.

തീപിടിത്തത്തില്‍ പരിക്കേറ്റ 56 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഇവരില്‍ 16 പേര്‍ അതീവ ?ഗുരുതരാവസ്ഥയിലും 24 പേര്‍ ?ഗുരുതരാവസ്ഥയിലാണെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. അതേസമയം, കാണാതായാവരില്‍ ചിലരുമായി പിന്നീട് ബന്ധം സ്ഥാപിച്ചതായി അഗ്‌നിശമന സേനാംഗങ്ങള്‍ പറഞ്ഞു.

900ലധികം ആളുകള്‍ താത്കാലിക ഷെല്‍ട്ടറുകളില്‍ അഭയം തേടിയിട്ടുണ്ട്. എട്ട് കെട്ടിടങ്ങളിലായി ആകെ 2,000 അപ്പാര്‍ട്ടുമെന്റുകളുള്ള ഹൗസിങ് എസ്‌റ്റേറ്റില്‍ ഏകദേശം 4800 പേര്‍ താമസിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും ഉയരം കൂടിയതുമായ റെസിഡന്‍ഷ്യല്‍ ബ്ലോക്കുകളില്‍ ചിലത് നഗരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.