ഇന്ത്യൻ ആതുരാലയങ്ങൾ വിദേശ കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്ന പ്രവണത ദേശീയ താൽപ്പര്യത്തിനും ആരോഗ്യ രംഗത്തിനും ഗുരുതര ഭീഷണിയാണെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എം പി പാർലമെന്റിൽ പറഞ്ഞു. പാൻ മസാല പോലുള്ള ഉൽപ്പന്നങ്ങളിൽ സെസ് ചുമത്തി പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഫണ്ടിംഗ് ഉറപ്പാക്കുന്ന ആരോഗ്യസുരക്ഷാ സെസ് ബില്ലിന് അദ്ദേഹം പിന്തുണയും അറിയിച്ചു. ഇന്ത്യ ആരോഗ്യരംഗത്ത് ജിഡിപിയുടെ വെറും 2% മാത്രം ചെലവഴിക്കുന്നത് വഴി ഗ്രാമീണ ആശുപത്രികൾ തളർന്ന നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സ്വകാര്യ മേഖലക്കു മേൽ അധിക ആശ്രയമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 100% വിദേശ നിക്ഷേപം ആശുപത്രി മേഖലയെ ലാഭം നേടാനുള്ള കേന്ദ്രമാക്കിയതോടെ ചികിത്സാ ചെലവ് ഉയരുകയാണെന്ന് എംപി വിമർശിച്ചു.
കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെ 70% ഇപ്പോൾ യുഎസ് ആസ്ഥാനമായ ഒരു കമ്പനിയുടെ ഉടമസ്ഥതയിലാണ് എന്നത് അദ്ദേഹം ഉദാഹരണമായി ഉന്നയിച്ചു. കൂടാതെ രാജ്യത്തെ പ്രമുഖ ആശുപത്രി ശൃംഖലകളിലും വിദേശ കുത്തകകൾ വൻ ഓഹരി കൈവശം വയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതിനെ ”ഇന്ത്യൻ ആരോഗ്യരംഗത്തിന്റെ നിശബ്ദ വിദേശ ഏറ്റെടുക്കൽ” എന്ന് വിശേഷിപ്പിച്ച എംപി വിദേശ ഉടമസ്ഥാവകാശ നയങ്ങൾ പുനഃപരിശോധിക്കണമെന്നും ആരോഗ്യരംഗത്തിന്റെ താങ്ങാനാവുന്ന വിലയും ദേശീയ സുരക്ഷയും സംരക്ഷിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.