Film

‘ശ്രീനിവാസന്റെ വിയോഗവാര്‍ത്ത തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല’: നടി ഉര്‍വശി

By webdesk18

December 20, 2025

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗവാര്‍ത്ത തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്ന് നടി ഉര്‍വശി. ഒട്ടും പ്രതീക്ഷിക്കാത്ത വാര്‍ത്തയാണ് കേട്ടതെന്നും ഏറെ സങ്കടവും വിഷമവുമുണ്ടെന്നും ഉര്‍വശി  പ്രതികരിച്ചു.

”എറണാകുളത്ത് ഒരു സിനിമയുടെ പൂജയ്ക്കിടയിലാണ് അവസാനമായി അദ്ദേഹത്തെ കണ്ടത്. അന്ന് ഏറെ നേരം സംസാരിക്കുകയും പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറയാനും അദ്ദേഹം ഉത്സാഹം കാണിച്ചു. അദ്ദേഹത്തിന്റെ ഊര്‍ജം കണ്ടപ്പോള്‍ ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്ത് വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുമെന്നായിരുന്നു എന്റെ വിശ്വാസം. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ദുഃഖം താങ്ങാനുള്ള ശക്തിയുണ്ടാകട്ടെ,” ഉര്‍വശി പറഞ്ഞു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 69 വയസ്സായിരുന്നു. 48 വര്‍ഷത്തെ നീണ്ട സിനിമാ ജീവിതത്തില്‍ അഭിനയത്തിലും തിരക്കഥാരചനയിലും സംവിധാനത്തിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം.

തിരക്കഥാകൃത്തെന്ന നിലയിലാണ് ശ്രീനിവാസന്റെ പ്രതിഭ പൂര്‍ണമായി വെളിപ്പെട്ടത്. 1984ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാ രംഗത്തെ അരങ്ങേറ്റം. സിബി മലയില്‍ സംവിധാനം ചെയ്ത മുത്താരംകുന്ന് പി.ഒ കണ്ടാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ തന്റെ സ്ഥിരം കൂട്ടാളിയാക്കുന്നത്. സന്ദേശം, നാടോടിക്കാറ്റ്, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വരവേല്‍പ്പ്, തലയണമന്ത്രം തുടങ്ങിയ സിനിമകള്‍ സാധാരണക്കാരുടെ ജീവിതപ്രശ്‌നങ്ങളെ നര്‍മ്മത്തിലൂടെ അവതരിപ്പിച്ച ക്ലാസിക്കുകളായി.

സംവിധായകനായും ശ്രീനിവാസന്‍ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തി. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയിലെ അപൂര്‍വ അനുഭവങ്ങളായി. മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ മികച്ച തിരക്കഥയ്ക്കും കഥയ്ക്കുമടക്കം ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ശ്രീനിവാസനെ തേടിയെത്തി.

മലയാള സിനിമയെ ചിരിയിലും ചിന്തയിലും ഒരുപോലെ സമ്പന്നമാക്കിയ ശ്രീനിവാസന്റെ വിയോഗം സിനിമാലോകത്തിനും ആരാധകര്‍ക്കും തീരാനഷ്ടമാണ്.