kerala

അനധികൃത സ്വത്ത് സമ്പാദന കേസ്; എം.ആര്‍ അജിത്കുമാറിനെതിരെ തുടരന്വേഷണമില്ല

By webdesk17

November 21, 2025

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത്കുമാറിനെതിരെ തുടരന്വേഷണത്തിന് ഹൈകോടതി അനുമതി നല്‍കിയില്ല. സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി വാങ്ങി തുടരന്വേഷണത്തിനായി കേസിലെ ഹരജിക്കാരനായ അഭിഭാഷകന്‍ നെയ്യാറ്റിന്‍കര നാഗരാജിന് വീണ്ടും പരാതി നല്‍കാമെന്നും കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളും ഹൈകോടതി നീക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും എം.ആര്‍ അജിത് കുമാറിനും ആശ്വാസം നല്‍കുന്നതാണ് ഹൈകോടതി ഉത്തരവ്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എക്‌സൈസ് കമീഷണറും എ.ഡി.ജി.പിയുമായ എം.ആര്‍. അജിത് കുമാറിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തുടര്‍നടപടിക്ക് ഉത്തരവിട്ടത്. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതി തേടിയ ശേഷമാണോയെന്ന് ഹൈകോടതി ചോദിച്ചിരുന്നു. അഴിമതി നിരോധന നിയമ പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കും മുമ്പ് മുന്‍കൂര്‍ അനുമതി തേടണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ഇക്കാര്യം ആരാഞ്ഞത്.

നേരത്തെ നെയ്യാറ്റിന്‍കര പി. നാഗരാജിന്റെ പരാതിയിലാണ് വിജിലന്‍സ് കോടതി എ.ഡി.ജി.പിക്കെതിരെ തുടര്‍ നടപടിക്ക് ഉത്തരവിട്ടത്. എം.എല്‍.എ ആയിരുന്ന പി.വി. അന്‍വര്‍ നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്, ആരോപണത്തില്‍ കഴമ്പില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഹരജിക്കാരന്റെ അഭിഭാഷകന്‍ അറിയിച്ചു. അന്വേഷണം നടത്തിയത് സംസ്ഥാന പൊലീസ് മേധാവിയാണോയെന്ന കോടതിയുടെ ചോദ്യത്തിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനെന്നായിരുന്നു മറുപടി. ഉന്നത ഉദ്യോഗസ്ഥനെതിരെ കീഴുദ്യോഗസ്ഥന്‍ നടത്തുന്ന അന്വേഷണം എങ്ങിനെ ശരിയാകുമെന്ന് കോടതി ചോദിച്ചു.