kerala

പാണക്കാട് മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നടന്നത് അനധികൃതമായി പാറ പൊട്ടിക്കല്‍, ജിയോളജി ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച -മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

By vismaya

August 07, 2026

മലപ്പുറം പാണക്കാട് മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. അവിടുത്തെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ വിഷയത്തില്‍ കര്‍ശന തീരുമാനങ്ങള്‍ എടുത്തു.

ഇനി അവിടെ ഒരു തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മണ്ണെടുപ്പിന് നഗരസഭ കൊടുത്ത അനുമതിയുടെ മറവില്‍ ആരും അറിയാതെയാണ് സ്ഥലം ഉടമ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ തന്റെ വകുപ്പായ ജിയോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് പരസ്യമായി ശകാരിച്ചാണ് മന്ത്രി പ്രതികരിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി നടപടി സ്വീകരിക്കണമായിരുന്നു. അവര്‍ പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

‘സംഭവസ്ഥലത്ത് പാറ പൊട്ടിക്കുന്നത് നാട്ടുക്കാര്‍ പറഞ്ഞ് അറിഞ്ഞതല്ല. ഒരിക്കല്‍ സ്ഫോടന ശബ്ദം ഞാന്‍ നേരിട്ട് കേട്ടിരുന്നു. അപ്പോള്‍ തന്നെ എന്റെ ഡ്യൂട്ടിയിലൂണ്ടായ പൊലീസുകാരെ വിട്ട് അന്വേഷിപ്പിച്ചിരുന്നു. പ്രദേശത്ത് പാറപ്പൊട്ടിക്കരുതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ അവര്‍ നിര്‍ത്താതെ പിന്നെയും പൊട്ടിച്ചിട്ടുണ്ട്. ആദ്യം പൊട്ടിച്ചതിന്റെ പ്രതിഫലനം ആകും തൊട്ടടുത്ത് മണ്ണിടിച്ചിലിന്റെ കാരണം. അയല്‍വാസികള്‍ എല്ലാം പറയുന്നത് കൃത്യമാണ്’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ ഉടനീളം അനധികൃതവും നിയമവിരുദ്ധവുമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ 100 ശതമാനവും നിര്‍ത്തിവെയ്പ്പിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള അനധികൃത ക്വാറി പ്രവര്‍ത്തനങ്ങളും ഇനി അനുവദിക്കില്ലെന്നും യാതൊരുവിധത്തിലുള്ള തെറ്റായ പ്രവണതകളും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. ഇത്തരം ദുരന്തങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ പരിശോധനകളും നടപടികളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.