തിരുവനന്തപുരം: മാസപ്പടി വിവാദം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാസപ്പടി വിവാദം ഒത്തുതീർപ്പാകുമോ എന്നാണ് സംശയമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏജൻസികൾ ഒത്തുതീർക്കുമോ എന്ന് ഭയമുണ്ട്. അതുകൊണ്ടാണ് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ അജണ്ട ഉണ്ടാക്കുകയാണ്. സംഘപരിവാറും കേരളത്തിലെ സിപിഐഎമ്മും തമ്മിൽ അവിഹിത ബന്ധമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു.
രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുന്നതിനെയാണ് എതിർക്കുന്നത്. കേന്ദ്ര ഏജൻസികൾ തെറ്റായ ഇടപെടൽ നടത്തിയാൽ മുഖ്യമന്ത്രിക്കൊപ്പം നിൽക്കും. തിരുവനന്തപുരത്തും തൃശൂരിലും യുഡിഎഫ് വിജയിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ജ്യോതി ബസുവിന്റെ പേരിലുള്ള പരിപാടി വേണ്ടെന്ന് വെച്ചിട്ടാണ് പിണറായി വിജയൻ മോദിയെ സ്വീകരിക്കാൻ പോയത്. കൈ ചേർത്ത് പിടിച്ചുള്ള നിൽപ്പ് കണ്ടില്ലേയെന്നും നിങ്ങൾ തന്നെ വ്യാഖ്യാനിക്കെന്നും മാധ്യമങ്ങളോട് സതീശൻ പറഞ്ഞു.