kerala

‘പ്രായോഗികമല്ല’, ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

By webdesk13

December 19, 2024

ആന എഴുന്നള്ളിപ്പ് നിയന്ത്രിച്ചുള്ള ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്റ്റേ. ചട്ടങ്ങള്‍ പാലിച്ച് ആനകളെ എഴുന്നള്ളിക്കാം. മാർഗരേഖയിലെ നിർദേശങ്ങൾ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ ആണ് സുപ്രിം കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി നടപ്പാക്കിയാൽ തൃശൂർ പൂരം ഉൾപ്പടെയുള്ള ഉത്സവങ്ങളിലെ ആനയെഴുന്നള്ളിപ്പ് തടസ്സപ്പെടും എന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച മാർഗരേഖ ഹൈക്കോടതി പുറത്തിറക്കിയിരുന്നു. ആനകളെ ഉപയോഗിക്കുമ്പോൾ ജില്ലാസമിതിയുടെ അനുമതി വാങ്ങണം. ഇതിനായി ഒരു മാസം മുമ്പ് അപേക്ഷ സമർപ്പിക്കണം. എഴുന്നള്ളത്തുകൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വെടിക്കെട്ടോ പടക്കമോ ഉണ്ടെങ്കിൽ ആനകളിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് 100 മീറ്റർ അകലത്തിൽ വേണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

ആനകൾക്ക് മതിയായ ഭക്ഷണവും വെള്ളവും ഉറപ്പുവരുത്തണം. വിശ്രമവേളകളിൽ മതിയായ തണലുണ്ടെന്നും ഉറപ്പുവരുത്തണം. രണ്ട് ആനകൾക്കിടയിൽ ചുരുങ്ങിയത് മൂന്നു മീറ്റർ ദൂരം വേണം. തീപ്പന്തമോ അഗ്നിനാളമോ ഉപയോഗിക്കുന്നുണ്ടെങ്കിൽ ചുരുങ്ങിയത് അഞ്ചു മീറ്റർ അകലം പാലിക്കണം. അടിയന്തരഘട്ടത്തിൽ ആനകൾക്കും പൊതുജനങ്ങൾക്കും വെവ്വേറെ ഒഴിപ്പിക്കൽ മാർഗം കണ്ടെത്തണം. ഇതിനായി ഫയർ ഡിപ്പാർട്ട്മെന്‍റിന്‍റെ അംഗീകാരവും വേണം…തുടങ്ങിയവയായിരുന്നു നിര്‍ദേശങ്ങള്‍.