Connect with us

india

ഛത്തീസ്ഗഡില്‍ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും തകര്‍ത്ത് തീവ്ര ഹിന്ദുത്വ സംഘടന

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Published

on

ഛത്തീസ്ഗഡില്‍ ഷോപ്പിങ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും രൂപങ്ങളും തകര്‍ത്ത് തീവ്ര ഹിന്ദുത്വ സംഘടന. ആയുധങ്ങളുമായി എത്തിയ സര്‍വ ഹിന്ദു സാമാജ് എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകരാണ് അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 24നായിരുന്നു സംഭവം. മതപരിവര്‍ത്തനം ആരോപിച്ച് സര്‍വ ഹിന്ദു സമാജ് പ്രഖ്യാപിച്ച ‘ഛത്തീസ്ഗഡ് ബന്ദ്’ പുരോഗമിക്കുന്നതിനിടെയാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ മാളില്‍ അക്രമം അഴിച്ചുവിട്ടത്. നൂറോളം പേരുള്ള സംഘം മാളിലെ ക്രിസ്മസ് അലങ്കാരങ്ങളും സാന്റയുടെ രൂപവുമെല്ലാം അടിച്ചുതകര്‍ത്തു.

ക്രൈസ്തവ മിഷനറിമാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് ഹിന്ദുത്വ സംഘടന ബന്ദിന് ആഹ്വാനം ചെയ്തത്. ഉത്തരേന്ത്യയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയും അലങ്കാരങ്ങള്‍ക്ക് നേരെയും നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒഡീഷയില്‍ സാന്താക്ലോസിന്റെ തൊപ്പിയും മറ്റും വില്‍ക്കുകയായിരുന്ന വഴിയോരക്കച്ചവടക്കാരെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെ ക്രിസ്ത്യന്‍ വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി.

ഡല്‍ഹി ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞെത്തിയ സ്ത്രീകളെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉന്നാവ് ബലാത്സംഗക്കേസ്; ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഉത്തരവിനെതിരെ അതിജീവിത സുപ്രിംകോടതിയെ സമീപിക്കും

കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Published

on

ന്യൂ ഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ അതിജീവിത സുപ്രിംകോടതിയെ സമീപിക്കും. ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അതിജീവിത സുപ്രിംകോടതിയെ സമീപിക്കുക. കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ മരവിപ്പിച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിജീവിത കഴിഞ്ഞ ദിവസം സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചതില്‍ കഴിഞ്ഞ ദിവസം ഇന്ത്യ ഗേറ്റ് പരിസരത്ത് കോണ്‍ഗ്രസും അതിജീവിതയും പ്രതിഷേധം നടത്തിയിരുന്നു. പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമാണെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

ബിജെപി നേതാവ് കുല്‍ദീപ് സിംഗ് സെന്‍ഗറിന്റെ ശിക്ഷ കഴിഞ്ഞദിവസമാണ് ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചത്. 2017ലാണ് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.

കോടതിയില്‍ വിധി കേട്ട താന്‍ തകര്‍ന്നുപോയെന്നും ആത്മത്യ ചെയ്യണമെന്നാണ് തോന്നിയതെന്നും എന്നാല്‍ തന്നോടൊപ്പം നിന്ന മക്കളെയും കുടുംബാംഗങ്ങളെയും ഓര്‍ത്താണ് അത് ചെയ്യാതിരുന്നതെന്നും അതിജീവിത പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2019ലാണ് സെന്‍ഗറെ കോടതി ജീവപര്യന്തം ശിക്ഷിച്ചത്. സി.ബി.ഐ ആയിരുന്നു കേസ് അന്വേഷിച്ചത്.

 

Continue Reading

india

കർണാടകയിൽ സ്വകാര്യ ബസ് തീപിടിച്ച് 17 മരണം

ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസാണ് ദേശീയപാത 48ൽ അപകടത്തിൽപ്പെട്ടത്.

Published

on

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ വ്യാഴാഴ്ച നടന്ന ഭീകര റോഡ് അപകടത്തിൽ 17 യാത്രക്കാർ വെന്തുമരിച്ചു. 20 ലധികം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസാണ് ദേശീയപാത 48ൽ അപകടത്തിൽപ്പെട്ടത്.

ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഒരു ലോറി സെൻട്രൽ ഡിവൈഡർ മുറിച്ചുകടന്ന് എതിർദിശയിൽ വന്ന ബസിൽ ഇടിച്ചതോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ശക്തിയിൽ ബസിന് ഉടൻ തീപിടിക്കുകയും നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങുകയും ചെയ്തു. തീപിടിത്തത്തിൽ ബസ് പൂർണമായും കത്തിനശിച്ചു.

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ്, ഫയർഫോഴ്‌സ്, അടിയന്തര സേവന വിഭാഗങ്ങൾ രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റ നിരവധി യാത്രക്കാരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

Continue Reading

india

ഓരോ കുഞ്ഞിനെയും ഏകദേശം 15 ലക്ഷം രൂപയ്ക്ക് വാങ്ങി വിൽക്കുന്ന അന്തർസംസ്ഥാന ശിശുകടത്ത് സംഘം പിടിയിൽ

ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളെയാണ് സംഘത്തിന്റെ കയ്യിൽ നിന്ന് പൊലീസ് രക്ഷിച്ചത്.

Published

on

ഹൈദരാബാദ്: സംസ്ഥാനങ്ങളിലുടനീളം ലക്ഷക്കണക്കിന് രൂപയ്ക്ക് കുഞ്ഞുങ്ങളെ അനധികൃതമായി വാങ്ങി വിൽക്കുന്ന അന്തർസംസ്ഥാന ശിശുകടത്ത് സംഘത്തെ തെലങ്കാന സൈബരാബാദ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം പിടികൂടി. ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങളെയാണ് സംഘത്തിന്റെ കയ്യിൽ നിന്ന് പൊലീസ് രക്ഷിച്ചത്. ഓരോ കുഞ്ഞിനെയും ഏകദേശം 15 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നതായാണ് കണ്ടെത്തൽ.

കുട്ടികളില്ലാത്ത സമ്പന്നരായ ദമ്പതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ദത്തെടുക്കൽ നിയമപരമാണെന്ന് തോന്നിപ്പിക്കാൻ വ്യാജ രേഖകളും സംഘം തയ്യാറാക്കിയിരുന്നു. ഈ ശൃംഖലയുമായി ബന്ധപ്പെട്ട് 12 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവർക്കെതിരെ മുമ്പ് ഒന്നിലധികം സംസ്ഥാനങ്ങളിൽ സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അഹമ്മദാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നു കുഞ്ഞുങ്ങളെ ശേഖരിച്ച് ഹൈദരാബാദിലേക്ക് കൊണ്ടുവന്ന് വിൽക്കുന്ന രാജ്യവ്യാപക വിതരണ ശൃംഖലയാണ് സംഘം പ്രവർത്തിപ്പിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പിടിയിലാകുന്നതിന് മുമ്പ് ഹൈദരാബാദ് മേഖലയിലേത് മാത്രം 15 കുഞ്ഞുങ്ങളെയാണ് ഇവർ അനധികൃതമായി കൈമാറിയത്.

എട്ട് വ്യത്യസ്ത ആശുപത്രികളിലെ ജീവനക്കാരുമായും ഇടനിലക്കാരുമായും പ്രതികൾ ബന്ധം സ്ഥാപിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം നടത്തിയ റെയ്ഡിൽ രണ്ട് ശിശുക്കളെ കടത്തുകാരിൽ നിന്ന് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങളെ സർക്കാർ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

അറസ്റ്റിലായവരിൽ പ്രധാന കിംഗ്പിന്നുകൾ, അന്തർസംസ്ഥാന ട്രാൻസ്പോർട്ടർമാർ, പ്രാദേശിക ആശുപത്രി ഏജന്റുമാർ എന്നിവരും ഉൾപ്പെടുന്നു. പണമിടപാടുകൾ കണ്ടെത്തുന്നതിനും സംഘത്തെ സഹായിച്ച മറ്റ് മെഡിക്കൽ പ്രൊഫഷണലുകളെ തിരിച്ചറിയുന്നതിനുമായി സൈബരാബാദ് പൊലീസ് ആശുപത്രി രേഖകളും ബാങ്ക് അക്കൗണ്ടുകളും വിശദമായി പരിശോധിച്ചുവരികയാണ്.

 

Continue Reading

Trending