gulf

യു.എ.ഇയില്‍ സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങി

By webdesk11

January 07, 2023

ജലീല്‍ പട്ടാമ്പി ദുബൈ

യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ (എമിറേറ്റൈസേഷന്‍) ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല പ്രമേയം മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം നടപ്പാക്കാന്‍ തുടങ്ങി. 2022ലെ എമിറേറ്റൈസേഷന്‍ ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെടുന്ന സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് ‘സാമ്പത്തിക സംഭാവനകള്‍’ അഥവാ പിഴകള്‍ ബാധകമാക്കിയതായും മന്ത്രാലയം അറിയിച്ചു.

2022 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ് എമിറേറ്റൈസേഷന്‍ ചട്ടങ്ങള്‍. 50 ജീവനക്കാരുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ വിദഗ്ധ തൊഴിലുകളുടെ എമിറേറ്റൈസേഷന്‍ നിലവാരം പ്രതിവര്‍ഷം 2 ശതമാനമായി ഉയര്‍ത്താനുള്ള മന്ത്രിസഭാ പ്രമേയം നടപ്പാക്കുന്നതിനനുസൃതമായാണിത്. 2026 അവസാനത്തോടെ സ്വദേശിവത്കരണ അനുപാതം 50 ജീവനക്കാരുള്ള കമ്പനികള്‍ക്ക് 10 ശതമാനം എന്ന തോതിലേക്ക് ഉയര്‍ത്തും. 2022ല്‍ നിയമിക്കാത്ത ഓരോ സ്വദേശിയുടെയും പേരില്‍ മ്രാസം 6,000 ദിര്‍ഹം എന്ന നിരക്കില്‍ കണക്കാക്കി മൊത്തം 72,000 ദിര്‍ഹം പിഴയായി ഈടാക്കും. സ്വകാര്യ മേഖലയിലെ എമിറേറ്റൈസേഷന്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ഫലപ്രദമായി സംഭാവന നല്‍കാനും കാബിനറ്റ് പ്രമേയം പാലിക്കാനും സ്ഥാപനങ്ങളോട് മന്ത്രാലയത്തിലെ എമിറേറ്റൈസേഷന്‍ കാര്യ അണ്ടര്‍ സെക്രട്ടറി സൈഫ് അല്‍ സുവൈദി ആവശ്യപ്പെട്ടു.

തൊഴില്‍ വിപണിയുടെ മത്സര ക്ഷമതയും ആകര്‍ഷണീയതയും വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്യമിടുന്ന സുപ്രധാന സാമ്പത്തിക മേഖലകളുടെ വളര്‍ച്ചയില്‍ അഭൂതപൂര്‍വമായ കുതിച്ചുചാട്ടം നടത്തുന്നതില്‍ സ്വദേശി കേഡര്‍മാരുടെ കഴിവ് എമിറേറ്റൈസേഷന്‍ ചട്ടത്തില്‍ ഊന്നിപ്പറയുന്നു. എമിറേറ്റൈസേഷന്‍ ചട്ടം നടപ്പാക്കിയ സ്ഥാപനങ്ങളെ അല്‍ സുവൈദി പ്രശംസിച്ചു. സ്ഥാപനങ്ങള്‍ അവര്‍ക്കായി നിശ്ചയിച്ച ലക്ഷ്യം കൈവരിക്കും. ‘നഫീസ്’ എന്ന വിദഗ്ധ ജോലികളുടെ സ്‌പെഷ്യലൈസേഷന്‍ വേദി മുഖേന സ്വദേശി കേഡര്‍മാരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തും- അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.