india

ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ

By webdesk18

November 30, 2025

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.

35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്‍. ഷണ്‍മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

സ്‌കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്‌കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്‌നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.