kerala

മുഖ്യമന്ത്രിയെ വിമര്‍ശിച്ച പോസ്റ്റുകള്‍ നീക്കം ചെയ്ത സംഭവം: സംഭവത്തില്‍ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ല, നടന്നത് സാങ്കേതിക തകരാറെന്ന് മെറ്റ

By webdesk14

August 15, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്താ പോസ്റ്റുകളും കാര്‍ഡുകളും ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായ സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി മെറ്റ. എഐ സിസ്റ്റത്തില്‍ വരുത്തിയ അപ്‌ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തകരാറാണ് പോസ്റ്റുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമെന്ന് മെറ്റ സംസ്ഥാന സൈബര്‍ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു. സര്‍ക്കാരിന്റെയോ മറ്റ് ഏതെങ്കിലും ഏജന്‍സികളുടെയോ സമ്മര്‍ദ്ദത്തിന്റെയോ ഇടപെടലിന്റെയോ ഭാഗമായിട്ടല്ല പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടതെന്നും മെറ്റ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

വാര്‍ത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ അകാരണമായി നീക്കം ചെയ്യപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഈ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടത് എന്ന തരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഈ ആരോപണങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞു. തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന വാര്‍ത്തകള്‍ മുക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നും, മാധ്യമങ്ങളുടെ കാര്‍ഡുകളും പോസ്റ്റുകളും നിരന്തരം നീക്കം ചെയ്യപ്പെടുന്നതിന് പിന്നിലെ കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കഴിഞ്ഞ സൈബര്‍ പൊലീസ് മെറ്റയോട് ഔദ്യോഗികമായി വിശദീകരണം തേടിയത്.

തകരാര്‍ പരിഹരിച്ചതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവി, ന്യൂസ് മലയാളം, കൈരളി തുടങ്ങി വിവിധ മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും നീക്കം ചെയ്യപ്പെട്ട പോസ്റ്റുകളെല്ലാം ഘട്ടംഘട്ടമായി മെറ്റ ഇപ്പോള്‍ പുനഃസ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പത്തിലധികം പോസ്റ്റുകള്‍ ഇതിനോടകം പൂര്‍ണമായും തിരികെ എത്തിക്കഴിഞ്ഞു. വരും മണിക്കൂറുകളില്‍ ബാക്കിയുള്ള പോസ്റ്റുകള്‍ കൂടി പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെടുമെന്നാണ് വിവരം. യാതൊരു പരാതിയും ലഭിക്കാതെയാണ് സൈബര്‍ പൊലീസ് ഈ വിഷയത്തില്‍ മെറ്റയോട് നേരിട്ട് വിശദീകരണം തേടിയത്.