News
സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ഒപി സമയം വർധിപ്പിച്ചു; എതിർപ്പുമായി സംഘടനകൾ
അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഡോക്ടർമാർക്ക് സമയത്തിൽ മാറ്റമില്ല.
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒപി സമയം വർധിപ്പിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായാണ് തീരുമാനം.
പുതിയ ഉത്തരവുപ്രകാരം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒപി സമയം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ആയിരിക്കും. ഇതുവരെ ഒപി സമയം ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമായിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഡോക്ടർമാർക്ക് സമയത്തിൽ മാറ്റമില്ല.
സർക്കാർ ആശുപത്രികളിലെ സൂപ്രണ്ട്, ആർഎംഒ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, ചീഫ് കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്, മെഡിക്കൽ ഓഫീസർ, സ്പെഷ്യാലിറ്റി മെഡിക്കൽ ഓഫീസർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ജോലിയും ഉത്തരവാദിത്വവും പുനർനിർണയിച്ചുള്ള ഉത്തരവാണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്.
കൂടാതെ മെഡിക്കൽ ഓഫീസർമാർ ഡ്യൂട്ടി ദിവസങ്ങളിൽ ആശുപത്രിയിൽ നിന്ന് എട്ട് കിലോമീറ്ററിനുള്ളിൽ താമസിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട യാത്രകൾക്കായി ആശുപത്രി വാഹനം നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇതിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്.
News
രാജ്യത്ത് എൽപിജി സിലണ്ടർ ക്ഷാമം രൂക്ഷം; ഹോട്ടൽ മേഖല പ്രതിസന്ധിയിൽ
സിലണ്ടറുകൾ ലഭിക്കാൻ അധിക തുക നൽകേണ്ട സാഹചര്യം ഉണ്ടെന്നും ഹോട്ടൽ ഉടമകൾ പരാതിപ്പെടുന്നു.
ന്യൂഡൽഹി: രാജ്യത്ത് എൽപിജി സിലണ്ടറുകളുടെ ക്ഷാമം രൂക്ഷമാകുന്നു. മുംബൈ, ബംഗളൂരു അടക്കമുള്ള പ്രധാന നഗരങ്ങളിൽ ഹോട്ടൽ മേഖലയാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. സിലണ്ടർ ലഭ്യതയിൽ തടസ്സം തുടരുകയാണെങ്കിൽ ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഹോട്ടൽ ഉടമകൾ മുന്നറിയിപ്പ് നൽകി.
നിലവിലെ സാഹചര്യത്തിൽ തന്നെ ഏകദേശം 20 ശതമാനം ഹോട്ടലുകളുടെ പ്രവർത്തനം ബാധിച്ചിട്ടുണ്ടെന്ന് ഹോട്ടൽ സംഘടനകൾ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനകം സിലണ്ടർ ലഭ്യതയിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ ഇത് 60 ശതമാനം വരെ ഉയരുമെന്നും അവർ സർക്കാരിനെ അറിയിച്ചു. സിലണ്ടറുകൾ ലഭിക്കാൻ അധിക തുക നൽകേണ്ട സാഹചര്യം ഉണ്ടെന്നും ഹോട്ടൽ ഉടമകൾ പരാതിപ്പെടുന്നു.
പ്രതിസന്ധി ഗുരുതരമായതോടെ എണ്ണ ശുദ്ധീകരണ പ്ലാന്റുകൾക്ക് എൽപിജി ഉത്പാദനം വർധിപ്പിക്കാൻ പെട്രോളിയം മന്ത്രാലയം നിർദേശം നൽകി. ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ നിർണായക മേഖലകളിലേക്കുള്ള വിതരണവും ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വ്യവസായിക മേഖലയിലേക്കുള്ള എൽപിജി വിതരണം അവലോകനം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്. ആഭ്യന്തര ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റുന്നതിനായാണ് ഈ നടപടികളെന്ന് പെട്രോളിയം–പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ ആഗോള ഇന്ധന വിതരണ ശൃംഖലയെ ബാധിച്ചതാണ് രാജ്യത്ത് എൽപിജി ലഭ്യതയിൽ പ്രതിസന്ധി ഉണ്ടാകാൻ പ്രധാന കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
News
ചികിത്സാപിഴവിൽ കൈ നഷ്ടമായ വിനോദിനി വീണ്ടും സ്കൂളിലേക്ക്; 21 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും നൽകാൻ ഹൈക്കോടതി ഉത്തരവ്
മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ തുടർപഠനത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് പ്രധാനാധ്യാപിക പി.വി. അനിത പറഞ്ഞു.
പാലക്കാട്: ചികിത്സാപിഴവിനെ തുടർന്ന് വലതുകൈ നഷ്ടമായ ഒൻപതു വയസ്സുകാരി വിനോദിനി അഞ്ചര മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്കൂളിലെത്തി. അമ്മയുടെ കൈപിടിച്ച് സ്കൂളിലെത്തിയ വിനോദിനിയെ കൂട്ടുകാർ സന്തോഷത്തോടെ സ്വീകരിച്ചു. കൂട്ടുകാരായ ശിവാനിയും റിജുഷ്യയും ഉൾപ്പെടെ നിരവധി വിദ്യാർഥികൾ അവളെ കണ്ടതുമുതൽ അരികിലേക്ക് ഓടിയെത്തി. പിന്നീട് കൂട്ടുകാരുടെ കൈപിടിച്ചുകൊണ്ട് വിനോദിനി ക്ലാസ് മുറിയിലേക്ക് പ്രവേശിച്ചു.
2025 സെപ്റ്റംബർ 24-ന് വീട്ടുമുറ്റത്ത് വീണതിനെ തുടർന്ന് പരിക്കേറ്റ വിനോദിനിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിലെ പിഴവിനെ തുടർന്ന് ഒഴിവുപാറ എ.എൽ.പി. സ്കൂൾ വിദ്യാർഥിനിയായ വിനോദിനിയുടെ വലതുകൈ കൈമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നു. തുടർന്ന് ചികിത്സയും കൃത്രിമക്കൈ ഘടിപ്പിച്ചതിന് ശേഷമുള്ള പരിശീലനവും കാരണം വിനോദിനിക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല.
തിങ്കളാഴ്ച വീണ്ടും സ്കൂളിലെത്തിയ വിനോദിനിയെ സ്വീകരിക്കാൻ ജനപ്രതിനിധികളും അധ്യാപകരും നാട്ടുകാരും സ്കൂളിലെത്തി. കെ. ബാബു എം.എൽ.എ. വിനോദിനിയെ കുഞ്ഞുഷാളിട്ട് ആദരിച്ചു. അമ്മ പ്രസീതയും അമ്മൂമ്മ ഓമനയും വിനോദിനിക്കൊപ്പമുണ്ടായിരുന്നു.
മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ തുടർപഠനത്തിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് പ്രധാനാധ്യാപിക പി.വി. അനിത പറഞ്ഞു. വിനോദിനി അധികം സംസാരിക്കാത്ത കുട്ടിയാണെങ്കിലും പഠനത്തിലും മറ്റ് കാര്യങ്ങളിലും മിടുക്കിയാണെന്ന് ക്ലാസ് അധ്യാപകൻ സുമേഷ് പറഞ്ഞു. ഇടത് കൈകൊണ്ട് എഴുതാൻ ശീലമുള്ളതിനാൽ പഠനത്തിൽ വലിയ ബുദ്ധിമുട്ടുകളില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂൾ മാനേജർ ആർ. സരോജിനി, പി.ടി.എ. പ്രസിഡന്റ് നന്ദിനി എന്നിവരും പിന്തുണ അറിയിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമദാസ്, പഞ്ചായത്തംഗം രജിത പ്രകാശ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഇതിനിടെ, പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈ നഷ്ടമായ വിനോദിനിക്ക് 21 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസവും തുടർചികിത്സയും നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സൗമെൻ സെനും ജസ്റ്റിസ് വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്. കുട്ടിക്ക് കൈ നഷ്ടമായത് ഭാവിയിൽ തൊഴിൽ ലഭിക്കാനുള്ള സാധ്യതകളെ ബാധിക്കരുതെന്നും കോടതി വ്യക്തമാക്കി.
തൃശ്ശൂർ സ്വദേശി പി.ഡി. ജോസഫ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. സർക്കാർ ആശുപത്രിയിലെ ചികിത്സാപിഴവിന്റെ ഇരയാണ് കുട്ടിയെന്ന് കോടതി വിലയിരുത്തി.
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ ഒരാളെ തിരിച്ചെടുക്കാൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടെങ്കിലും അതിനെതിരെ അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഉത്തരവാദികളായ ജീവനക്കാരെതിരെ വിജിലൻസ് ഡയറക്ടർ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. കൂടാതെ കുട്ടികളുടെ ഒടിവുകൾക്ക് ചികിത്സ നൽകുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഇല്ലെങ്കിൽ പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.
വിനോദിനി കഴിഞ്ഞ ഒക്ടോബറിൽ കളിക്കുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
News
ടൂറിസ്റ്റ് ബസുകൾക്ക് കളർ അനുവദിക്കും; സിനിമാ താരങ്ങളുടെ കട്ടൗട്ടുകൾക്ക് വിലക്ക്, കളർ ഇല്ലാത്തതിനാൽ ഓട്ടം കുറയുന്നെന്ന് ബസ് ഉടമകൾ
മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകൾ വിവിധ നിറങ്ങളിലുള്ളതിനാൽ കേരളത്തിലെ ടൂർ സർവീസുകൾ അവർക്കാണ് കൂടുതൽ ലഭിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിൽ വെള്ളനിറം മാത്രമല്ല, മറ്റു നിറങ്ങളും അനുവദിക്കാമെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ ശുപാർശയായി. എന്നാൽ ബസുകളിൽ സിനിമാ താരങ്ങളുടെ വലിയ കട്ടൗട്ടുകൾ സ്ഥാപിക്കുന്നത് അനുവദിക്കില്ലെന്നുമാണ് തീരുമാനം.
2022ൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം മാത്രമാകണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഈ തീരുമാനം സർവീസിനെ ബാധിക്കുന്നുവെന്ന് ബസ് ഉടമകൾ യോഗത്തിൽ പരാതിപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ബസുകൾ വിവിധ നിറങ്ങളിലുള്ളതിനാൽ കേരളത്തിലെ ടൂർ സർവീസുകൾ അവർക്കാണ് കൂടുതൽ ലഭിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ ‘റെന്റ് എ ബൈക്ക്’ സേവനം ആരംഭിക്കാൻ നിരവധി അപേക്ഷകൾ ലഭിച്ചതായും യോഗത്തിൽ അറിയിച്ചു. ഈ മേഖലയിൽ കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തി പെർമിറ്റ് നൽകാൻ തീരുമാനിച്ചു.
വാഹനങ്ങളുടെ നിറവുമായി ബന്ധപ്പെട്ട ശുപാർശ സർക്കാരിന് റിപ്പോർട്ട് ചെയ്യാനാണ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനം.
-
News2 days agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
kerala2 days agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
News2 days agoഗള്ഫില് കുടുങ്ങിയ ഇന്ത്യക്കാര്ക്ക് നിര്ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്വീസുകള് ഉപയോഗിക്കണം
-
india2 days agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
News2 days ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
-
News2 days agoഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
-
main stories2 days agoന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
-
News2 days agoപ്രതിഫലം ചോദിച്ചതിന് വഞ്ചിപ്പാട്ട് കലാകാരന് മർദ്ദനം; എസ്എഫ്ഐ ജില്ലാ നേതാക്കൾ ഉൾപ്പെടെ 15 പേർക്കെതിരെ കേസ്

