തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒപി സമയം വർധിപ്പിച്ച് ആരോഗ്യ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായുള്ള ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായാണ് തീരുമാനം.
പുതിയ ഉത്തരവുപ്രകാരം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഒപി സമയം രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ആയിരിക്കും. ഇതുവരെ ഒപി സമയം ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമായിരുന്നു. എന്നാൽ അഡ്മിനിസ്ട്രേറ്റീവ് കേഡറിലുള്ള ഡോക്ടർമാർക്ക് സമയത്തിൽ മാറ്റമില്ല.
സർക്കാർ ആശുപത്രികളിലെ സൂപ്രണ്ട്, ആർഎംഒ, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, ചീഫ് കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്, മെഡിക്കൽ ഓഫീസർ, സ്പെഷ്യാലിറ്റി മെഡിക്കൽ ഓഫീസർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ ജോലിയും ഉത്തരവാദിത്വവും പുനർനിർണയിച്ചുള്ള ഉത്തരവാണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്.
കൂടാതെ മെഡിക്കൽ ഓഫീസർമാർ ഡ്യൂട്ടി ദിവസങ്ങളിൽ ആശുപത്രിയിൽ നിന്ന് എട്ട് കിലോമീറ്ററിനുള്ളിൽ താമസിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട യാത്രകൾക്കായി ആശുപത്രി വാഹനം നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ഇതിനെതിരെ ഡോക്ടർമാരുടെ സംഘടനകൾ എതിർപ്പ് അറിയിച്ചിട്ടുണ്ട്.