News
ഗസ്സ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം; തീരുമാനം അറിയിക്കാതെ വിദേശകാര്യമന്ത്രാലയം
വൈറ്റ് ഹൗസാണ് ഇന്ത്യയെ ക്ഷണിച്ച വിവരം സാമൂഹികമാധ്യമമായ എക്‌സിലൂടെ ഔദ്യോഗികമായി അറിയിച്ചത്.
വാഷിങ്ടൺ: ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗസ്സ സമാധാന സമിതിയിലേക്ക് ഇന്ത്യയ്ക്കും ക്ഷണം. വൈറ്റ് ഹൗസാണ് ഇന്ത്യയെ ക്ഷണിച്ച വിവരം സാമൂഹികമാധ്യമമായ എക്‌സിലൂടെ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, സമിതിയിൽ ഇന്ത്യ അംഗമാകുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. ഇക്കാര്യത്തിൽ പ്രതികരണം അറിയിക്കാൻ വിദേശകാര്യമന്ത്രാലയം തയ്യാറായിട്ടില്ല.
ഇന്ത്യ–യു.എസ് ബന്ധം തീരുവ പ്രശ്നങ്ങളുടെ പേരിൽ വഷളായിരിക്കെ ട്രംപിന്റെ ക്ഷണം ശ്രദ്ധേയമാണ്. നിലവിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യു.എസ് 50 ശതമാനം വരെ നികുതി ചുമത്തുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറും ഇതുവരെ യാഥാർഥ്യമായിട്ടില്ല.
ഗസ്സ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ട്രംപ് കഴിഞ്ഞ ദിവസം സമിതി പ്രഖ്യാപിച്ചത്. ട്രംപ് തന്നെയാണ് സമിതിയുടെ അധ്യക്ഷൻ. തുർക്കി, ഈജിപ്ത്, അർജന്റീന, ഇൻഡോനേഷ്യ, ഇറ്റലി, മൊറോക്കോ, യു.കെ, ജർമനി, കാനഡ, ഓസ്ട്രേലിയ എന്നിവ ഉൾപ്പെടെ 60 രാജ്യങ്ങളുടെ നേതാക്കൾക്ക് സമിതിയിൽ പങ്കെടുക്കാൻ ക്ഷണമുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് തുടങ്ങിയവർ സമിതിയിലെ അംഗങ്ങളായിരിക്കും.
kerala
പലസ്തീന്‍ എംബസി സന്ദര്‍ശനം: മുസ്ലിം ലീഗിന് നന്ദിയറിയിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്
ഡല്‍ഹിയിലെ പലസ്തീന്‍ എംബസി സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രസിഡന്റിന്റെ സന്ദേശം കൈമാറിയത്.
ഡല്‍ഹി: മുസ്ലിം ലീഗ് ഫലസ്തീന്‍ ജനതയോടു പുലര്‍ത്തിവരുന്ന നിരുപാധിക ഐക്യദാര്‍ഢ്യത്തിന് നന്ദിയറിയിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഡല്‍ഹിയിലെ പലസ്തീന്‍ എംബസി സന്ദര്‍ശിച്ച മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രസിഡന്റിന്റെ സന്ദേശം കൈമാറിയത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിക്കലി ശിഹാബ് തങ്ങള്‍, പി.കെ. ബഷീര്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എംബസിയിലെത്തിയത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മുസ്ലിം ലീഗ് പാര്‍ട്ടി ഫലസ്തീന്‍ ജനതയോട് കാണിക്കുന്ന നിരുപാധിക പിന്തുണക്ക്, പാര്‍ട്ടി അധ്യക്ഷന്‍ ആദരണീയരായ തങ്ങളോട് പലസ്തീന്‍ പ്രസിഡന്റ്മഹമൂദ് അബ്ബാസ് ഔദ്യോഗികമായി നന്ദി അറിയിച്ചു. യാസര്‍ അറഫാത്തിന്റെ കാലം മുതല്‍ മുസ്ലിം ലീഗ് തുടരുന്ന ഫലസ്തീന്‍ അനുകൂല നിലപാടിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
എംബസിയിലെത്തിയ തങ്ങളുമായി ഫലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം.അബു ഷാവേസ് ദീര്‍ഘനേരം സംസാരിച്ചു. യുദ്ധത്തിന്റെ രൂക്ഷമായ പ്രതിസന്ധികള്‍ അവസാനമില്ലാതെ തുടരുമ്പോള്‍ മനുഷ്യ മനസാക്ഷിയെ ഫലസ്തീന്‍ ജനതയോട് ചേര്‍ത്ത് നിര്‍ത്തുന്നതിനായി നടത്തിയ പരിശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എല്ലാ കാലത്തും തന്റെ രാജ്യത്തോട് ഐക്യദാര്‍ഡ്യപ്പെടുന്ന മുസ്ലിം ലീഗ് പ്രസ്ഥാനത്തോടുള്ള കടപ്പാട് വളരെ വലുതാണെന്ന് അദ്ദേഹം കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.
പ്രിയ തങ്ങള്‍ക്കും പി കെ ബഷീര്‍ എംഎല്‍എക്കും പുറമെ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിമാരായ ഖുറം അനീസ് ഉമര്‍,സി. കെ സുബൈര്‍, മുസ്ലിം ലീഗ് ദേശീയ അസി.സെക്രട്ടറി ആസിഫ് അന്‍സാരി,ഡല്‍ഹി കെ.എം.സി.സി ഭാരവാഹികളായ കെ.കെ മുഹമ്മദ് ഹലീം,അഡ്വ. മര്‍സൂഖ് ബാഫഖി, അഡ്വ.അബ്ദുള്ള നസീഹ്,അഡ്വ. അഫ്സല്‍ യൂസഫ്,മുത്തു കൊഴിച്ചെന, അതീബ് ഖാന്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
News
സ്‌പെയിനിലെ കോര്‍ഡോബയില്‍ അതിവേഗ ട്രെയിന്‍ അപകടം: 21 മരണം, 25ലധികം പേര്‍ക്ക് ഗുരുതര പരുക്ക്
മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി സമീപ ട്രാക്കിലേക്ക് ഇടിച്ചുകയറിയതാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.
മാഡ്രിഡ്: സ്‌പെയിനിലെ കോര്‍ഡോബ പ്രവിശ്യയില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ ഗുരുതര അപകടത്തില്‍ 21 പേര്‍ മരിച്ചു. 25ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മലാഗയില്‍ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി സമീപ ട്രാക്കിലേക്ക് ഇടിച്ചുകയറിയതാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രാദേശിക സമയം വൈകുന്നേരം 7.45ഓടെയായിരുന്നു അപകടമെന്ന് ദേശീയ മാധ്യമമായ ആര്‍ടിവിഇ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 300 യാത്രക്കാര്‍ ട്രെയിനുകളിലുണ്ടായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍പ്പെട്ട ആദ്യ ട്രെയിനിന്റെ ഒരു ബോഗി പൂര്‍ണമായും മറിഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി യാത്രക്കാര്‍ ഇപ്പോഴും ട്രെയിനിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അപകടത്തെ തുടര്‍ന്ന് മാഡ്രിഡിനും അന്‍ഡലൂഷ്യയ്ക്കുമിടയിലെ അതിവേഗ റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി സര്‍വീസ് നടത്തുകയായിരുന്ന എല്ലാ ട്രെയിനുകളും തിരിച്ചുവിട്ടതായി അധികൃതര്‍ അറിയിച്ചു. മാഡ്രിഡ്‌കോര്‍ഡോബ അതിവേഗ ട്രെയിന്‍ സര്‍വീസുകള്‍ തിങ്കളാഴ്ച മുഴുവന്‍ നിര്‍ത്തിവയ്ക്കുമെന്നും റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ അതോറിറ്റിയായ എഡിഐഎഫ് അറിയിച്ചു.
ദുരന്തത്തില്‍ സ്‌പെയിന്‍ രാജാവ് ഫെലിപ്പ് ആറാമനും രാജ്ഞി ലെറ്റിസിയയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആഴത്തിലുള്ള ദുഃഖം അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും രാജകുടുംബം അറിയിച്ചു.
അപകടകാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
News
അഥർവ തൈഡെയുടെ സെഞ്ച്വറി; വിദർഭയ്ക്ക് വിജയ് ഹസാരെ ട്രോഫിയിൽ കന്നി കിരീടം
ഫൈനലിൽ സൗരാഷ്ട്രയെ 38 റൺസിന് തോൽപിച്ചാണ് വിദർഭ കന്നി കിരീടം ഉയർത്തിയത്
ബംഗളൂരു: അഥർവ തൈഡെയുടെ തകർപ്പൻ സെഞ്ച്വറി മികവിൽ വിദർഭ വിജയ് ഹസാരെ ട്രോഫിയിൽ ചരിത്ര നേട്ടം സ്വന്തമാക്കി. ഫൈനലിൽ സൗരാഷ്ട്രയെ 38 റൺസിന് തോൽപിച്ചാണ് വിദർഭ കന്നി കിരീടം ഉയർത്തിയത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസ് ഗ്രൗണ്ടിലായിരുന്നു കലാശപ്പോര്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദർഭക്ക് അഥർവ തൈഡെയും അമൻ മൊഖാഡെയും ചേർന്ന് മികച്ച തുടക്കം നൽകി. 80 റൺസെടുത്ത മൊഖാഡെ പുറത്തായതിന് ശേഷം, തൈഡെയും യാഷ് റാത്തോഡും ചേർന്ന് സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 213ലേക്ക് ഉയർത്തി. 97 പന്തിൽ നിന്ന് 15 ബൗണ്ടറിയും മൂന്ന് സിക്സറുകളും അടക്കം തകർപ്പൻ പ്രകടനമാണ് അഥർവ തൈഡെ പുറത്തെടുത്തത്. സെഞ്ച്വറി നേടിയ തൈഡെയുടെ നേതൃത്വത്തിൽ 50 ഓവർ പൂർത്തിയാകുമ്പോൾ വിദർഭ എട്ട് വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് നേടി.
318 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്രയ്ക്ക് തുടക്കത്തിൽ തന്നെ തകർച്ച നേരിട്ടു. അവരുടെ പ്രധാന ബാറ്റർമാരായ ഹാർവിക് ദേശായിയും വിശ്വരാജ് സിങ് ജഡേജയും പവർപ്ലേയിൽ പുറത്തായി. പിന്നാലെ സമർ ഗജ്ജറും മടങ്ങിയതോടെ സൗരാഷ്ട്ര ബുദ്ധിമുട്ടിലായി. പ്രേരക് മങ്കാദും ചിരാഗ് ജാനിയും ശക്തമായി പൊരുതിയെങ്കിലും, അവസാനത്തിൽ സൗരാഷ്ട്ര 279 റൺസിന് ഓൾ ഔട്ടായി.
-
kerala16 hours agoകലോത്സവം കുട്ടികൾക്ക് കൂട്ടായ്മയുടെ സാമൂഹ്യപാഠം നൽകുന്നു: മോഹൻലാൽ
-
News2 days agoമാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് തകർപ്പൻ ജയം; സിറ്റിയെ വീഴ്ത്തി രണ്ട് ഗോൾ വിജയം
-
kerala2 days ago‘ The Rebellion’ ഒരു സമ്പൂര്‍ണ സ്കൂള്‍ സ്കിറ്റ്
-
News15 hours agoഗസ്സ സമാധാന ബോർഡ്: ട്രംപ് നിർദേശിച്ച പട്ടികയിൽ അതൃപ്തി അറിയിച്ച് ഇസ്രാഈല്‍
-
india1 day agoവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ
-
News15 hours agoമൂന്നാം ഏകദിനം: ഇന്ത്യക്ക് 338 റണ്‍സ് വിജയലക്ഷ്യം; ന്യൂസിലാന്‍ഡിന് സെഞ്ച്വറികള്‍
-
kerala2 days agoമഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ അക്രമം; കത്തിയുമായി രോഗികളെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം
-
kerala1 day agoവീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി : വി.ഡി. സതീശന് ഈഴവ വിരോധി
