Sports

കട്ടക്കില്‍ കട്ടക്ക് നിന്ന് ഇന്ത്യ; ദക്ഷാണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്തു

By nazmiya nazreen

December 09, 2025

കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 യില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ആള്‍റൗണ്ട് പ്രകടനത്തിലൂടെ ദക്ഷിണാഫ്രിക്കയെ 101 റണ്‍സിന് തകര്‍ത്താണ് പരമ്പരയില്‍ ഇന്ത്യ കൂറ്റന്‍ ജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ്‌നഷ്ടത്തില്‍ 176 റണ്‍സെടുത്തു. ഇന്ത്യന്‍ നിരയില്‍ 28 പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് (59) ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലുത്തോ സിപാംല രണ്ടും ഡൊനോവന്‍ ഫെരേര ഒന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 74 റണ്‍സിന് കൂടാരം കയറി. 14 പന്തില്‍ 22 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് പ്രൊട്ടീസ് നിരയില്‍ ഏറ്റവും റണ്‍സ് എടുത്തത്. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തുടക്കത്തില്‍ തന്നെ ഓപ്പണറായ ശുഭ്മന്‍ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ആദ്യ പന്തില്‍ ഫോറില്‍ തുടങ്ങിയ ഗില്‍ രണ്ടാം പന്തില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ലോഫ്റ്റഡ് ഷോട്ടിന് മുതിര്‍ന്നെങ്കിലും മാര്‍ക്കോ യാന്‍സന്‍ കയ്യിലൊതുക്കുകയായിരുന്നു. മൂന്നാമതായിറങ്ങിയ സൂര്യ കുമാര്‍ യാദവും 12 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ അഭിഷേക് ശര്‍മയെയും തുടര്‍ന്ന് വന്ന തിലക് വര്‍മയെയും 32 പന്തില്‍ 21 റണ്‍സെടുത്ത് മാര്‍ക്കോ യാന്‍സന്റെ ക്യാച്ചില്‍ പുറത്താക്കിയതോടെ ഇന്ത്യ പ്രതിസന്ധിയിലായി. . പിന്നീട് വന്ന അക്‌സര്‍ പട്ടേലിനും ശിവം ദുബേയ്ക്കും ഒന്നും ചെയ്യാനായില്ല. ഹാര്‍ദിക് പാണ്ഡ്യക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. തകര്‍ത്തടിച്ച ഹാര്‍ദിക് 28 പന്തില്‍ 59 റണ്‍സെടുത്തു. ജിതേഷ് ശര്‍മ അഞ്ച് പന്തില്‍ പത്ത് റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം പന്തില്‍ തന്നെ ക്വിന്റണ്‍ ഡികോക്കിനെ നഷ്ടമായി. പിന്നാലെ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും, എയ്ഡന്‍ മാര്‍ക്രത്തിനെയും പുറത്താക്കി. അര്‍ഷ്ദീപിന്റെ പന്തില്‍ ജിതേഷ് ശര്‍മയുടെ കീപ്പര്‍ ക്യാച്ചില്‍ മാര്‍ക്രം പുറത്തായി. പിന്നാലെ ഹാര്‍ദികിന്റെ പന്തില്‍ ഡേവിഡ് മില്ലറും, വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഡൊണാന്‍ ഫെരേരയും ജിതേഷിന്റെ കീപ്പര്‍ ക്യാച്ചിലൂടെ തന്നെ പുറത്താവുന്നു. പിന്നാലെ വന്ന മാര്‍ക്കോ യാന്‍സനോ, കേശവ് മഹാരാജിനോ ഒന്നും ചെയ്യാനായില്ല. നാല് പന്തില്‍ രണ്ട് റണ്‍സെടുത്ത ലുത്തോ സിംപാലയെ ശിവം ദുബേയുടെ പന്തില്‍ അഭിഷേക് ശര്‍മ കയ്യിലൊതുക്കിയതോടെ ഇന്ത്യ ജയമുറപ്പിച്ചു.