Connect with us

india

പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സിലും ഇന്ത്യ താഴോട്ട്; 85ാം സ്ഥാനത്തേക്കിറങ്ങി, ഫ്രാന്‍സ് ഒന്നാമത്‌

കഴിഞ്ഞ വര്‍ഷം 84ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 85ാം സ്ഥാനത്തേക്ക് താഴ്ന്നു.

Published

on

2024ലെ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തുവിട്ടു. ലോകത്തിലെ ഏറ്റവും ശക്തിയേറിയ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഫ്രാന്‍സാണ് ഒന്നാമത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 84ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 85ാം സ്ഥാനത്തേക്ക് താഴ്ന്നു.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് കഴിഞ്ഞ വര്‍ഷം 60 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുമായിരുന്നത്. എന്നാല്‍ ഈ വര്‍ഷം 62 രാജ്യങ്ങളിലേക്ക് ഈ തരത്തില്‍ സഞ്ചരിക്കാനാകും. എന്നിട്ടും റാങ്കിംഗില്‍ പിന്നോട്ട് പോയത് അത്ഭുതപ്പെടുത്തുന്നതായാണ് വാര്‍ത്തകള്‍.

വിവിധ രാജ്യങ്ങളുടെ പാസ്പോര്‍ട്ട് ശക്തി അനുസരിച്ചണ് ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തിറക്കുന്നത്. പട്ടികയില്‍ ഒന്നാമതുള്ള ഫ്രാന്‍സിന്റെ പൗരന്മാര്‍ക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. ജര്‍മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്പെയിന്‍ എന്നിവയാണ് ഫ്രാന്‍സിനൊപ്പം പട്ടികയുടെ ആദ്യ സ്ഥാനങ്ങളിലുള്ളത്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ പോലെ പട്ടികയില്‍ 106ാം സ്ഥാനമാണ് പാകിസ്താനുള്ളത്. അതിനിടെ, ബംഗ്ലാദേശിന്റെ റാങ്ക് 101ല്‍ നിന്ന് 102ലേക്ക് താഴ്ന്നു.

ഇന്ത്യയുടെ അയല്‍ക്കാരായ മാലിദ്വീപ് 58ാം സ്ഥാനവുമായി ശക്തമായ നിലയിലാണ്. 96 രാജ്യങ്ങളിലേക്കാണ് മാലിദ്വീപ് പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം ലഭിക്കുക. ഇറാന്‍, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്ക് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്തതിന് ശേഷവും റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം ഇടിയുകയായിരുന്നു. അതേസമയം, ചൈന 2023ലുണ്ടായിരുന്ന 66ാം സ്ഥാനത്ത് നിന്ന് 64 കയറി. യുഎസ് ഏഴില്‍നിന്ന് ആറിലെത്തി.

കഴിഞ്ഞ 19 വര്‍ഷത്തെ ഡാറ്റയില്‍ നിന്നാണ് ഹെന്‍ലി പാസ്‌പോര്‍ട്ട് റാങ്കിംഗ് തയ്യാറാക്കുന്നത്. ലോകമെമ്പാടുമുള്ള 199 പാസ്‌പോര്‍ട്ടുകളും 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (IATA) പ്രത്യേക വിവരം അടിസ്ഥാനമാക്കിയാണിത്. വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആഗോള മാനദണ്ഡമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡെക്സ് പ്രതിമാസം പുതുക്കുന്നതാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ആഗോള സഞ്ചാരത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നതായി ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക വ്യക്തമാക്കുന്നു. 2006-ല്‍ ആളുകള്‍ക്ക് ശരാശരി 58 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാമായിരുന്നത്. എന്നാല്‍ ഈ വര്‍ഷം അത് 111 രാജ്യങ്ങളിലേക്കായിരിക്കുകയാണ്.

 

india

പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍

26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്.

Published

on

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ യുവാവിനെ പിടികൂടിയതായി പൊലീസ്. 26 വയസ്സുള്ള അര്‍മാന്‍ എന്ന യുവാവാണ് ശനിയാഴ്ച അറസ്റ്റിലായത്. ഡല്‍ഹി പാകിസ്താന്‍ ഹൈക്കമ്മീഷനില്‍ നിയമിതനായ ഒരു ജീവനക്കാരന്‍ വഴി ഇന്ത്യന്‍ സൈന്യവുമായും മറ്റ് സൈനിക പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനുമായി പങ്കുവെച്ചതിനാണ് ഇയാള്‍ അറസ്റ്റിലായത്. കോടതി അര്‍മാനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അര്‍മാനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇയാള്‍ വളരെക്കാലമായി വിവരങ്ങള്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. പാകിസ്താന്‍ നമ്പറുകളുമായി പങ്കിട്ട സംഭാഷണങ്ങളും ഫോട്ടോകളും വീഡിയോകളും ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി.

Continue Reading

india

യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

Published

on

യുപിയില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ 15കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.

പത്താം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. 15കാരനായ പ്രതി, പെണ്‍കുട്ടിയെ സ്‌കൂളില്‍കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. വഴിയില്‍ വെച്ച് മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നവരും വാഹനത്തില്‍ കയറി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച തന്നെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്ത മൂന്നാമത്തെയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.

Continue Reading

india

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു.

Published

on

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാകേന്ദ്രത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വൈദ്യുതി മുടക്കംമൂലം പരീക്ഷ എഴുതാന്‍ അസൗകര്യം നേരിട്ടിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയോട് ഇതുസംബന്ധിച്ച വിശദീകരണം തേടി. കേസ് ജൂണ്‍ 2ന് വീണ്ടും പരിഗണിക്കും.

കാഞ്ചീപുരത്ത് നിന്നുള്ള ഹരിഹരന്‍, തിരുവള്ളൂരില്‍ നിന്നുള്ള സായ് പ്രിയ, റാണിപേട്ടില്‍ നിന്നുള്ള അക്ഷയ എന്നിവരുള്‍പ്പെടെ 13 പേരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Continue Reading

Trending